ചാത്തന്നൂർ :നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതിപ്പട്ടിക ചുരുക്കി അന്വേഷണ സംഘം. എല്ലാ കാര്യങ്ങളും അറിയാവുന്ന അമലിനെ സാക്ഷിപ്പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആര്യയും ഗ്രീഷ്മയും ചേർന്ന് ഫേസ് ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി രേഷ്മയെ കബളിപ്പിക്കുന്ന വിവരവും കാമുകനൊപ്പം ജീവിക്കാനായി രേഷ്മ നവജാത ശിശുവിനെ ഉപേക്ഷിച്ച കാര്യവും ഗ്രീഷ്മ സുഹൃത്തായ അമലിനോട് പറഞ്ഞിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പും ശേഷവും അമൽ പലതവണ ഗ്രീഷ്മയുടെയും ആര്യയുടെയും വീട്ടിലെത്തിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. കുറ്റകൃത്യം പൊലീസിനെ അറിയിക്കാതിരിക്കാൻ അമൽ പരമാവധി ശ്രമിച്ചിരുന്നു. മൂന്നാംദിവസത്തെ ചോദ്യം ചെയ്യലിൽ മാത്രമാണ് അമൽ വിവരങ്ങൾ പൂർണമായും പൊലീസിനോട് വെളിപ്പെടുത്തിയത്.
സി.ആർ.പി.സി 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് അമലിനെ ഹാജരാക്കി മൊഴിയെടുത്ത് വിട്ടയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം. മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്ന മൊഴി സീൽ ചെയ്ത് സൂക്ഷിക്കും. കോടതിയിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമേ കക്ഷികൾക്ക് മൊഴിയുടെ പകർപ്പ് ലഭിക്കുകയുള്ളൂ. കേസിൽ ഈ മൊഴി ശക്തമായ തെളിവായി നിലകൊള്ളും.
രേഷ്മ അറസ്റ്റിലായതോടെ ആര്യ എല്ലാ കാര്യങ്ങളും ഭർത്താവായ രഞ്ജിത്തിന്റെ അമ്മയോട് പറഞ്ഞിരുന്നു. കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പൊലീസ് ആവർത്തിച്ച് ചോദിച്ചിട്ടും ആര്യയും ഗ്രീഷ്മയും ആത്മഹത്യചെയ്ത ശേഷവും അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |