പാലക്കാട്: പൊലീസിന്റെ ഉണർന്നു പ്രർത്തിക്കാത്തതുകൊണ്ടാണ് സുബൈർ കൊല്ലപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പട്ടാപ്പകൽ പ്രതികാരകൊലപാതകം ഉണ്ടായതെന്ന ആക്ഷേപം ശക്തം.
സുബൈർ വധത്തിന് പിന്നാലെ ജില്ലയിൽ തിരിച്ചടിയുണ്ടാകുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തനിച്ച് പുറത്തുപോകരുതെന്ന ഒരു നിർദേശം ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നേതാക്കൾക്ക് നൽകിയെങ്കിലും പൊലീസ് യാതൊരു മുൻകരുതലും സ്വീകരിച്ചില്ല.
നഗരത്തിൽ ഉൾപ്പെടെ ശക്തമായ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു.
ഇതാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷന്റെ 500 മീറ്റർമാത്രം അകലെയുള്ള കടയിൽവച്ച് ശ്രീനിവാസൻ കൊലചെയ്യപ്പെടാൻ കാരണം. പട്ടാപ്പകൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശക്തികേന്ദ്രം കൂടിയായ വലിയ അങ്ങാടി ഉൾക്കൊള്ളുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്.
രണ്ടാമത്തെ കൊലപാതകം ഉണ്ടായതോടെ ക്രമസമാധാനം ഉറപ്പിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു. നിലവിലെ മൂന്ന് കമ്പനി പൊലീസിനു പുറമെ മൂന്ന് കമ്പനിയെക്കൂടി പാലക്കാട്ടേക്ക് നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെയെ പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം ക്യാമ്പ് ചെയ്ത് കൊലക്കേസ് അന്വേഷണത്തിന്റെ മേൽനോട്ടവും വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |