തിരുവനന്തപുരം:കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഗവർണറുടെ അനുമതി തേടി.
ഗവർണർ നടത്തിയ വെളിപ്പെടുത്തലുകളെ ആധാരമാക്കി,
മുഖ്യമന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് ആരോപിച്ച് ചാമക്കാല വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയുടെ തുടർ നടപടികളുടെ ഭാഗമായാണ് അനുമതി തേടിയത്. ഹർജി ഫയലിൽ സ്വീകരിച്ച വിജിലൻസ് കോടതി 29ന് സർക്കാരിന്റെ വാദം കേൾക്കാൻ വച്ചിരിക്കുകയാണ്.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം നിയമന അധികാരിയായ ഗവർണറുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ല. അനുമതി നൽകാതിരുന്നാൽ ഗവർണറും സർക്കാരുമായി ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കും. അനുമതി നൽകാൻ സമയപരിധിയില്ലാത്തതിനാൽ ഗവർണർക്ക് തീരുമാനം നീട്ടിക്കൊണ്ടുപോകാനാവും. ഒക്ടോബർ നാലിനേ ഗവർണർ തിരിച്ചെത്തുകയുള്ളൂ.
ഗവർണറുടെ പത്രസമ്മേളനത്തിന്റെ സി.ഡി, പുറത്തുവിട്ട കത്തുകൾ, ഹർജിയുടെ പകർപ്പ് എന്നിവ സഹിതമാണ് രാജ്ഭവന് അപേക്ഷ നൽകിയത്.
കണ്ണൂർ തന്റെ ജില്ലയാണെന്നും ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി നിയമിക്കണമെന്നും മുഖ്യമന്ത്റി രാജ്ഭവനിലെത്തി തന്നോട് ശുപാർശ ചെയ്തിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം ഉണ്ടായിരുന്നെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്റിയെ അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതിനായി ഗവർണറുടെ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളും ഗവർണർ പുറത്തുവിട്ട കത്തിടപാടിന്റെ രേഖകളും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്, ലാവ്‌ലിൻ കേസിൽ മന്ത്രിസഭയുടെ ഉപദേശത്തിന് വിരുദ്ധമായി ഗവർണറായിരുന്ന ആർ.എസ്. ഗവായ് വിവേചനാധികാരമുപയോഗിച്ച് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.
ഗവർണർ നിയമോപദേശം തേടും
മുഖ്യമന്ത്രി പിണറായി വിജയനെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ അപേക്ഷയിൽ ഗവർണർ നിയമോപദേശം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |