തിരുവനന്തപുരം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തടവുപുള്ളിയിൽ നിന്ന് നിർണായക വെളിപ്പെടുത്തലുണ്ടായതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പൂജപ്പുര ജയിലിലെത്തി സി.ബി.ഐ സംഘം ആരുടെയും മൊഴിയെടുത്തിട്ടില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. പോക്സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി, ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരനായിരുന്ന പത്തനംതിട്ട സ്വദേശിക്ക് അറിയാമെന്ന് നാല് മാസം മുമ്പ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു എന്നായിരുന്നു പ്രചാരണം.
ഇതേത്തുടർന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ജയിലിലെത്തി തടവുകാരന്റെ മൊഴി എടുത്തു എന്നും വാർത്തകൾ പ്രചരിച്ചു. പത്തനംതിട്ട സ്വദേശിയായ തടവുകാരൻ ജാമ്യമെടുത്ത് മുങ്ങിയെന്നും പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ സെൻട്രൽ ജയിൽ സൂപ്രണ്ട് സത്യരാജ് നിഷേധിച്ചു. ആരും തന്നോട് വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. സി.ബി.ഐ ഉദ്യോഗസ്ഥരും എത്തിയിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.
സി.ബി.ഐ സംഘം ജില്ലാ ജയിലിലെത്തുകയോ ആരുടെയും മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് വിനോദും പറഞ്ഞു. ജസ്നയെ കാണാതായിട്ട് അഞ്ചു വർഷം പിന്നിട്ടു. സി.ബി.ഐ കൊച്ചിയൂണിറ്റിനാണ് അന്വേഷണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |