തൃശൂർ: ഉച്ചയ്‌ക്ക് ശേഷം ചാറ്റൽ മഴ പെയ്‌തതോടെ തൃശൂർ പൂരം വെടിക്കെട്ട് മൂന്നാം തവണയും മാറ്റി. മഴ മാറിയാൽ ചൊവ്വാഴ്‌ച വെടിക്കെട്ട് നടത്താനാവുമെന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ. കാലാവസ്ഥ അനുകൂലമായാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമാകും വെടിക്കെട്ട് നടത്തുകയെന്ന് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ഇന്നലെ വൈകിട്ട് വെടിക്കെട്ട് നടത്താമെന്ന ദേവസ്വങ്ങളുടെ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിരുന്നു. രാവിലെ മുതൽ മൂടിക്കെട്ടലുണ്ടായിരുന്നുവെങ്കിലും മഴയുണ്ടായിരുന്നില്ല. ഇതനുസരിച്ച് ഒരുക്കം തുടങ്ങിയെങ്കിലും ഉച്ചകഴിഞ്ഞതോടെ നഗരത്തിൽ ചാറ്റൽമഴ പെയ്തു. വൈകീട്ട് 6.30 ന് പകരം 3.30 ന് വെടിക്കെട്ട് നടത്താൻ ശ്രമിച്ചെങ്കിലും രണ്ട് മണിയോടെ മഴ കൂടി.
അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് തീവ്രമഴ പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വന്നതോടെ തൃശൂർ യെലോ അലർട്ടിൽ ഉൾപ്പെട്ടു. തുടർന്ന് ദേവസ്വം അടിയന്തരമായി യോഗം ചേർന്ന് പൂരം വെടിക്കെട്ട് മാറ്റിവയ്‌ക്കുകയായിരുന്നു. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിയത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രിയിൽ പൊട്ടിക്കാനായിരുന്നു തീരുമാനം. അന്നും മഴ പെയ്തതോടെ ഞായറാഴ്‌ചയിലേക്ക് മാറ്റി. ഞായറാഴ്‌ച അവധിയായതിനാൽ ശുചീകരണം വേഗത്തിലാക്കാനാണ് ദേവസ്വങ്ങൾ യോഗം ചേർന്ന് ശനിയാഴ്‌ചയിലേക്ക് മാറ്റിയത്.
ആശങ്കയായി
വെടിമരുന്ന് ശേഖരം
തേക്കിൻകാട് മൈതാനിയുടെ രണ്ട് വശങ്ങളിലായിട്ടാണ് ഇരു ദേവസ്വങ്ങളുടെയും കരിമരുന്നും സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പുര. പൊലീസ് കാവലും ബാരിക്കേഡും ഉൾപ്പെടെ കർശനസുരക്ഷയിലാണ് ഈ പ്രദേശം. വെടിമരുന്ന് നഗരത്തിൽ സൂക്ഷിച്ചിരിക്കുന്നതിന്റെ സുരക്ഷാപ്രശ്‌നം പൊലീസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. മിശ്രിത്രമാക്കിയ വെടിമരുന്നാണെന്നതിനാൽ ഈർപ്പം തട്ടുന്നത് അപകടകരമാണെന്നും അതിവേഗം നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |