SignIn
Kerala Kaumudi Online
Thursday, 19 February 2026 4.04 AM IST

രണ്ടുകേസുകളിലും സ്വാഭാവിക ജാമ്യം, പുറത്തിറങ്ങിയ സ്വർണ പോറ്റിയെ പൂട്ടാൻ ഇ.ഡി

Increase Font Size Decrease Font Size Print Page
potti

തിരുവനന്തപുരം/കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാൻ ഇ.ഡി ഉടൻ സമൻസ് നൽകും. പോറ്റി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകൾ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തിരുന്നു. 1.3 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചു.

90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം കിട്ടി പോറ്റി ഇന്നലെ പുറത്തിറങ്ങിയത്. അതേസമയം, പോറ്റിയെയും ബന്ധുക്കളെയും എസ്.ഐ.ടി സസൂക്ഷ്മം നിരീക്ഷിക്കും. പോറ്റിയുടെ താമസസ്ഥലത്ത് എത്തുന്നവരെയും യാത്രകളും നിരീക്ഷിക്കും. പോറ്റിയുടെയും അടുത്ത ബന്ധുക്കളുടെയും ഫോൺ നമ്പരുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. തെളിവ് നശിപ്പിച്ചാൽ കേസിനെ സാരമായി ബാധിക്കും.

പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടി ശ്രമം. ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. എസ്.ഐ.ടിയിൽ വിശ്വാസം പ്രകടിപ്പിച്ച കോടതി, ജാമ്യം കിട്ടിയെന്നുവച്ച് പ്രതികൾ രക്ഷപ്പെടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

രണ്ടുലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത്,​ പോറ്റിക്ക് ജാമ്യമനുവദിച്ചത്. കേസിൽ പുറത്തിറങ്ങുന്ന നാലാമത്തെ പ്രതിയാണ് പോറ്റി. പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, അനുമതിയില്ലാതെ കേരളത്തിന് പുറത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജനും പോറ്റിക്കുവേണ്ടി ശാസ്തമംഗലം എസ്.അജിത്കുമാർ, എം.ആർ.അഭിഷേക് നായർ എന്നിവരും ഹാജരായി.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY