തൃശൂർ: കോടികളുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രവീൺ റാണ സമർപ്പിച്ച ജാമ്യഹർജികൾ തള്ളി. ക്രൈംബ്രാഞ്ച് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കേസിൽ പ്രവീൺ റാണയെ 10 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുക്കാനും തൃശൂർ അഡിഷണൽ ജില്ല ജഡ്ജി ടി.കെ.മിനിമോൾ ഉത്തരവിട്ടു.
തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നതും ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നിലവിൽ അന്വേഷിക്കുന്നതുമായ കേസുകളിൽ നൽകിയ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. അന്വേഷണത്തിനിടെ, ക്രൈം ബ്രാഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ ഉത്തരവായത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ടി.ആർ.സന്തോഷ് സമർപ്പിച്ച ഹർജി അനുവദിച്ചാണ് കോടതി 10 ദിവസത്തെ കസ്റ്റഡി നൽകിയത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ, അഡ്വ.വിഷ്ണുദത്തൻ, അഡ്വ.സി.ജെ.അമൽ എന്നിവർ ഹാജരായി. നിലവിൽ 85 കേസുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ 100 ഓളം കേസുകളും നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |