തിരുവനന്തപുരം: പ്രവേശനോത്സവത്തോടെ ജൂൺ മൂന്നിന് അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുമ്പ് സമയബന്ധിതമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അറ്റകുറ്റപ്പണികൾ നടത്തി എല്ലാ സ്കൂൾകെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. ശുചീകരണത്തിനാണ് പ്രാധാന്യം. സ്‌കൂളും പരിസരവും വൃത്തിയാക്കണം.
മറ്റ് നിർദ്ദേശങ്ങൾ
* ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
*സ്‌കൂളിലേക്കുളള വഴിയിലും പരിസരത്തും അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ, മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ ഒഴിവാക്കണം.
*സ്‌കൂൾ ബസ്സുകൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
*ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാനും പിന്തുണ ഉറപ്പാക്കാനും നിയമിച്ച മെന്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തണം.
എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം.
*ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പെയ്ൻ നടത്തണം. വസ്ത്രവും പുസ്തകവും ഉച്ചഭക്ഷണവും ഉറപ്പാക്കണം.
ലഹരി വ്യാപനം തടയണം
സ്കൂൾ പരിസരത്ത് ലഹരി വ്യാപനം തടയാനുള്ള നടപടികൾ ഊർജ്ജിതമാക്കണം.
എക്സൈസും പൊലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണം.
ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കണം.
രക്ഷാകർത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
ആന്റി നാർക്കോട്ടിക് ദിനമായ ജൂൺ 26 ന് കുട്ടികളുടെ പാർലമെന്റ് നടത്തണം.
ഒക്ടോബർ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും.
നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ എത്തിക്കും.
നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും.
ഡിസംബർ 10ന് ലഹരി വിരുദ്ധ സെമിനാർ നടത്തും.
2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |