കൊച്ചി: മാസങ്ങളായി മലയാളികള്‍ കാത്തിരിക്കുന്ന കൊച്ചി- ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കും. സര്‍വീസ് പ്രായോഗികമാണെന്ന് ഓപ്പറേഷന്, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ആഴ്ചയില്‍ മൂന്ന് ദിവസം വരെ സര്‍വീസ് നടത്തുന്നതിനാണ് നിര്‍ദേശം. ഓണത്തിന് മുമ്പ് തന്നെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്നാണ് നേരത്തെ റെയില്‍വേയും അനൗദ്യോഗികമായി അറിയിച്ചിരുന്നത്. റെയില്‍വേ ബോര്‍ഡ് ഉടനെ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.
ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി എത്തിച്ച ട്രെയിന്‍ മാസങ്ങളോളം കേരളത്തില്‍ വെറുതേ കിടന്നിരുന്നു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി - ബംഗളൂരു സര്‍വീസ് നടത്താനാണ് സാദ്ധ്യത. സര്‍വീസ് നടത്തുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.50ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന രീതിയിലാകും സര്‍വീസ്. മടക്കയാത്ര അടുത്ത ദിവസം പുലര്‍ച്ചെ 4.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20ന് എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും.
കേരളത്തില്‍ എറണാകുളത്തിന് പുറമേ തൃശൂര്‍, പാലക്കാട് ജംഗ്ഷന് എന്നിവിടങ്ങളില്‍ ആയിരിക്കും സ്റ്റോപ്പുകള്‍ എന്നാണ് വിവരം. നിലവില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും കേരളത്തില്‍ ഹിറ്റായി ഓടിയിട്ടും മൂന്നാം വന്ദേഭാരത് അനുവദിച്ച ശേഷം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബംഗളൂരു - കൊച്ചി സര്‍വീസിന്റെ പ്രായോഗികത പഠിക്കാന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശിച്ചത്.
നേരത്തെ കര്‍ണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്.എം) ഓഫിസില്‍ ഡിവിഷണല്‍ ഓപറേഷന്‍സ് മാനേജര്‍ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഈ റൂട്ടില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അപ്പോഴാണ് ഓണത്തിന് മുമ്പ് സര്‍വീസ് ആരംഭിക്കുമെന്ന് മറുപടി നല്‍കിയത്.
എറണാകുളം - ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനായി കൊണ്ടുവന്ന വന്ദേഭാരത് റേക്കുകള്‍ മാസങ്ങളോളം കൊല്ലത്ത് വെറുതെ കിടന്നിരുന്നു. സ്പെഷ്യല്‍ ട്രെയിന്‍ എന്ന പേരില്‍ ഈ മാസം ആദ്യം ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. ഈ റേക്കുകളാണ് ഇപ്പോള്‍ മധുര - ബംഗളൂരു സ്പെഷ്യല്‍ ആയി ഉപയോഗിക്കുന്നതെന്നും റെയില്‍വേയെ ട്രാവല്‍ ഫോറം പ്രതിനിധികള്‍ അറിയിച്ചിരുന്നു.
താത്കാലികമായി റദ്ദാക്കിയ യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കാന്‍ ശ്രമിക്കാമെന്നും ഓണക്കാല അവധി ട്രെയിന്‍ ഒരുമാസം മുമ്പേ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. ബംഗളൂരു മലയാളികളെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയും സ്വകാര്യ ബസ് ലോബികളുടെ കഴുത്തറപ്പന്‍ റേറ്റ് ഈടാക്കലില്‍ നിന്നും വലിയ ആശ്വാസമാകും പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |