തൃശൂർ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പ്രത്യാഘാതമെന്നോണം കേരളത്തിൽ വിലക്കയറ്റം. രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് മുഖ്യ കാരണം.
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില മാർച്ച് ഒന്ന് മുതൽ 106 രൂപ കൂടി. സൂര്യകാന്തി എണ്ണയ്ക്കും പാമോയിലിനും 30 മുതൽ 35 രൂപ വരെ വർദ്ധിച്ചു.
സൂര്യകാന്തി എണ്ണയിൽ 60 ശതമാനവും യുക്രെയിനിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. കയറ്റുമതിക്ക് ഇന്തോനേഷ്യ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പാമോയിൽ വില വർദ്ധനയ്ക്ക് ഇടയാക്കിയത്.
ആഗോളതലത്തിൽ സോയാബീൻ എണ്ണയുടെ വില ഒരാഴ്ചക്കിടെ 25 രൂപ കൂടി. ചോളം, സോയ, ഗോതമ്പ് വില കിലോഗ്രാമിന് 6 മുതൽ 14 രൂപ വരെ വർദ്ധിച്ചു. കോഴി, കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ ധാന്യങ്ങൾ കൂടുതലും യുക്രെയിനിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
സാഹചര്യം മുതലെടുത്ത് വില വർദ്ധിപ്പിക്കുകയാണെന്നും പൂഴ്ത്തിവയ്പിലൂടെ കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ളലാഭം നേടാനുള്ള തന്ത്രമാണെന്നും സൂചനയുണ്ട്. വില വർദ്ധന തുടർന്നാൽ ഹോട്ടൽ ഭക്ഷണത്തിനും വില കൂടും.
വില വർദ്ധന
(ഒരുമാസത്തിനിടെ. എണ്ണ ലിറ്ററിൽ.
മറ്റുള്ളവ കിലോഗ്രാമിൽ )
സൂര്യകാന്തി................... 145............180
പാമോയിൽ.................... 128 ...........156
വെളിച്ചെണ്ണ.................... 170............190
കാശ്മീരി ചില്ലി................... 335...........337
മഞ്ഞൾ............................ 148...........156
ജീരകപ്പൊടി..................... 316.......... 325
ഗരം മസാല..................... 628...........648
മുളകുപൊടി................... 205...........211
കുരുമുളക് പൊടി.......... 710...........740
മല്ലി...................................... 90...........140
ചെറിയ ഉള്ളി..................... 40.............50
(ബ്രാൻഡ് അനുസരിച്ച് വില മാറും)
വില ദിനംപ്രതി കൂടുകയാണ്. ഭക്ഷണത്തിന് നാമമാത്ര വർദ്ധനകൊണ്ട് പിടിച്ചു നിൽക്കാനാകില്ല.
സി. ബിജുലാൽ
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്,
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്
അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |