SignIn
Kerala Kaumudi Online
Saturday, 27 April 2024 6.40 PM IST

മുകളിൽ ആളുണ്ടെങ്കിൽ തടവുകാർക്കും 'സുഖചികിത്സ'

prisoners

അപേക്ഷ നൽകി കാത്തിരിക്കുന്നത് 20 പേർ

കണ്ണൂർ : വിവിധ പാർട്ടി നേതാക്കളുടെ ഇടപെടലിനെ തുടർന്ന് രാഷ്ട്രീയ തടവുകാർക്ക് 'സുഖചികിത്സ"നൽകുമ്പോൾ കുരുക്കിലാവുന്നത് ജയിലിലെ ഉദ്യോഗസ്ഥർ. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാർക്കു നേരത്തെയും സുഖചികിത്സ നൽകിയിരുന്നെങ്കിലും ഒടുവിൽ സംഭവിച്ചതുപോലെ ഏറെനാൾ നീളുന്ന സുഖചികിത്സ ഇതാദ്യം. പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സി.പി.എം നേതാവുമായ എ.പീതാംബരന് 40 ദിവസം നീളുന്ന സുഖചികിത്സയാണ് തുടങ്ങിയത്. സംഭവം പുറത്തായതോടെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഇൻചാർജ് നസീമിന് ഇന്നലെ സി.ബി.ഐ കോടതിയിൽ ഹാജരാകേണ്ടിവന്നു.

സുഖചികിത്സക്കായി അപേക്ഷിച്ച 20 പേരുടെ ലിസ്റ്റ് ഇപ്പോൾ ജയിലധികൃതരുടെ പക്കലുണ്ട്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നിരവധി തടവുകാർക്ക് ആയുർവ്വേദ ചികിത്സയുടെ മറവിൽ സുഖചികിത്സ ലഭിക്കുന്ന സാഹചര്യമാണുള്ളത്. അതു കിട്ടാൻ മുകളിൽ ആളും പണവും വേണമെന്നുമാത്രം. ജയിലിലെ ആയുർവേദ ഡോക്ടർമാർ റഫർ ചെയ്ത ശേഷം കോടതിയുടെ അനുമതിയോടെയാണ് ചികിത്സ ലഭ്യമാക്കേണ്ടത്.

എ.പീതാംബരന് സുഖചികിത്സ നൽകിയത് സി.ബി.ഐ കോടതിയെ അറിയിക്കാതെയാണ്.

ഒരു പ്രതിക്ക് സുഖചികിത്സ നൽകുമ്പോൾ രണ്ട് ജയിൽ ഉദ്യോഗസ്ഥരെങ്കിലും കാവൽ നിൽക്കേണ്ടി വരും. മതിയായ ജീവനക്കാരില്ലാതെ നട്ടം തിരിയുന്നതിനിടയിലാണിത്. തടവുകാർക്ക് ആയുർവേദ ചികിത്സ നൽകുന്നതിൽ നിയമപരമായി തെറ്റില്ലെങ്കിലും ഇതിന്റെ പേരിൽ സി.പി.എം തടവുകാർക്ക് സുഖചികിത്സയാണ് നൽകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

പീതാംബരന്റെ സുഖചികിത്സ ഇങ്ങനെ

നിലവിൽ കണ്ണൂർ ജില്ല ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പീതാംബരൻ.

ഒക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ സൂപ്രണ്ട് നിർദ്ദേശിച്ചത്. പീതാംബരന് കിടത്തിച്ചികിത്സ വേണമെന്ന് 19ന് റിപ്പോർട്ട് നൽകി. 24ന് സി.ബി.ഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഈ മെഡിക്കൽ ബോർഡാണ് 40 ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകണമെന്ന് നിർദ്ദേശിച്ചത്. പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങളും ഉള്ളതുകൊണ്ടാണ് കിടത്തിച്ചികിത്സ വേണമെന്ന് നിർദ്ദേശിച്ചതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസിൽ 16 പേർ ജയിലിലാണ്.

ഒരു രോഗത്തിന് ഒരു ചികിത്സ

ഒരു രോഗത്തിന് ഒരു ചികിത്സ മാത്രമേ നൽകാവൂ എന്നാണ് ജയിൽ ചട്ടം. അലോപ്പതി ചികിത്സ നൽകുന്ന തടവുകാരന് ആയുർവ്വേദം അനുവദനീയമല്ല. ഏത് ചികിത്സ വേണമെന്ന് തടവുകാരന് തീരുമാനിക്കാം. രോഗിയായ തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് കോടതിയുടെ അനുമതി വാങ്ങണം. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോടതിയെ അറിയിച്ചാൽ മതിയാവും. ഈ ഇളവ് മുതലെടുത്താണ് അനധികൃതചികിത്സ സാദ്ധ്യമാക്കുന്നത്. ജില്ല ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് റഫർ ചെയ്യാറുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRISONERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.