തിരുവനന്തപുരം: പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ആറുമാസം മാത്രം ബാക്കിനിൽക്കെ ഇതുവരെ നടന്നത് ആറ് നിയമനങ്ങൾ. പ്രതീക്ഷ നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് നടയിൽ സത്യഗ്രഹം നടത്തിയിട്ടും അധികാരികളുടെ കണ്ണുതുറന്നില്ല.
2016 ലാണ് പഞ്ചായത്ത് ലൈബ്രേറിയൻ ഗ്രേഡ് - 4 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 14 ജില്ലകളിലെയുംകൂടി റാങ്ക് ലിസ്റ്റിൽ ആകെയുള്ളത് 612 പേരാണ്. ഒഴിവുകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യാതെ പാർട്ട് ടൈം,ഫുൾടൈം ലൈബ്രേറിയന്മാർ എന്നപേരിൽ പഞ്ചായത്തുകളിൽ ഭരണകക്ഷികൾ നിയമിക്കുന്നവരെ സർക്കാർ സ്ഥിരപ്പെടുത്തി നൽകുന്നതായാണ് പരാതി.
2019 ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ 267 പേരെ പതിനൊന്നിന പരിപാടിയിലുൾപ്പെടുത്തി സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. പിന്നീടും 75 പേരെക്കൂടി സ്ഥിരപ്പെടുത്തി. ഇങ്ങനെ ജോലി നൽകിയവർക്ക് 70 വയസാണ് വിരമിക്കൽ പ്രായമായി നിശ്ചയിച്ചത്. ഇതിനുപുറമെയാണ് സംസ്ഥാനത്തുടനീളം 600ലേറെ പാർട്ട്ടൈം ലൈബ്രേറിയന്മാർ പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നത്. റാങ്ക്പട്ടിക നിലവിലുള്ളപ്പോൾ പാർട്ട്ടൈം നിയമനങ്ങൾ പാടില്ലെന്ന കോടതി നിർദ്ദേശംപോലും അവഗണിക്കുകയാണ്.
ഗ്രേഡ്-4 തസ്തികയുടെ മറവിലെ കളി
ലൈബ്രേറിയൻ തസ്തിക ആവശ്യമുള്ള പഞ്ചായത്തുകൾ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന് 2020 ആഗസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. പി.എസ്.സി റാങ്ക്പട്ടികയിൽനിന്ന് നിയമനം നടത്താനായിരിക്കും ഈ അന്വേഷണമെന്നാണ് കരുതിയിരുന്നത്. എന്നാൽ, പാർട്ട്ടൈംകാരെ സംരക്ഷിക്കാനുള്ള തന്ത്രമായിരുന്നു അത്.
പഞ്ചായത്ത് ലൈബ്രേറിയൻ ഗ്രേഡ്-4 എന്നായിരുന്നു പി.എസ്.സിയുടെ വിജ്ഞാപനത്തിലുണ്ടായിരുന്ന തസ്തിക. എന്നാൽ, ഭൂരിഭാഗം പഞ്ചായത്തുകളിലും ലൈബ്രേറിയൻമാരെ പാർട്ട്ടൈം, ഫുൾടൈം എന്ന രീതിയിലാണ് നിയമിച്ചിരിക്കുന്നത്. ഇതോടെ മിക്ക പഞ്ചായത്തുകളിലും ലൈബ്രേറിയൻ ഗ്രേഡ്-4 എന്ന തസ്‌തിക ഇല്ലെന്ന നില വന്നു. നിലവിലുള്ള ലൈബ്രേറിയൻ തസ്തികകൾ പാർട്ട്ടൈമാക്കി നിലനിറുത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കാനാണ് ഭൂരിപക്ഷം പഞ്ചായത്തുകളും ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |