തിരുവനന്തപുരം: കളക്ടറേറ്റുകളിലും വിവിധ വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂർണമായി നടപ്പാക്കുന്നതിന് ഈ മാസം 31വരെ സാവകാശം നൽകും. പുതുവർഷാരംഭം മുതൽ നടപ്പാക്കാനുള്ള തീരുമാനം സാങ്കേതികതടസ്സങ്ങൾ മൂലം മുടങ്ങിയതോടെയാണ് സമയം ദീർഘിപ്പിച്ചത്. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളെയും ഇതിൽ ഉൾപ്പെടുത്താനായിരുന്നു നീക്കം. കഴിഞ്ഞ ഏപ്രിൽ മുതൽ നടപ്പാക്കിയ പദ്ധതി ഇതുവരെ വിജയിപ്പിക്കാൻ സർക്കാരിനായില്ല.
കെൽട്രോണിനാണ് സാങ്കേതിക സഹായച്ചുമതല. മതിയായ മെഷീനുകളില്ലാത്തതും സോഫ്റ്റുവെയറിലെ പ്രശ്നം തീർക്കാനുള്ള സാങ്കേതികതടസ്സങ്ങളുമാണ് പ്രശ്നമായത്. ഇന്നലെ ഇടുക്കിയിലെ കളക്ടറേറ്റിൽ മാത്രമാണിത് നടപ്പായത്. 2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവുണ്ടായിരുന്നു. രണ്ടു ദിവസം അവധിയായിരുന്നതിനാൽ ഇന്നലെ മുതൽ പഞ്ചിംഗ് നടപ്പിലാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനായിരുന്നു നിർദ്ദേശം. എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. മറ്റ് സർക്കാർ ഓഫീസുകളിൽ മാർച്ച് 31നു മുൻപ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമാണ് ബയോ മെട്രിക് പഞ്ചിംഗ് ഇന്നലെ തുടങ്ങാനായത്. എറണാകുളം കളക്ടറേറ്റിൽ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇൻസ്റ്റലേഷൻ പൂർത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൃശൂർ കളക്ടറേറ്റിൽ ഇൻസ്റ്റലേഷൻ ജോലികൾ പൂർത്തിയാവാൻ ചുരുങ്ങിയത് ഒരു മാസമെടുക്കുമെന്നാണ് വിശദീകരണം.
മലപ്പുറത്ത് പഞ്ചിംഗ് മെഷീൻ ഇനിയും എത്തിച്ചിട്ടില്ല. ഈ മാസം 10ഓടെ നടപടികൾ പൂർത്തിയാകും എന്നാണ് വിശദീകരണം. വയനാട്ടിലും പഞ്ചിംഗ് നടപ്പായില്ല. മെഷീൻ എത്താത്തതാണ് ഇവിടെയും പ്രശ്നം. ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാകും എന്നാണ് പറയുന്നത്.
2017ൽ സെക്രട്ടേറിയറ്റിലാണ് പഞ്ചിംഗിനെ ആദ്യമായി സ്പാർക്കുമായി ബന്ധിപ്പിച്ചത്. തുടർന്ന് മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നതിന് തുടക്കമിട്ടെങ്കിലും കൊവിഡിനെ തുടർന്ന് നിറുത്തിവയ്ക്കേണ്ടിവന്നു. കൊവിഡിനുശേഷം കഴിഞ്ഞ സെപ്തംബറിലാണ് പഞ്ചിംഗ് പുനരാരംഭിച്ചത്.
വൈകിയാൽ പണി ഉറപ്പ്
പ്രവൃത്തിസമയത്ത് ജീവനക്കാർ സീറ്റിലുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിഷ്കാരത്തിന്റെ ലക്ഷ്യം. സ്പാർക്കുമായി ബയോമെട്രിക് പഞ്ചിംഗ് ബന്ധപ്പെടുത്തിയാൽ പതിവായി വൈകിയെത്തുന്നവർക്ക് ശമ്പളമോ അവധിയോ നഷ്ടമാകും. സ്പാർക്ക് മുഖേന ശമ്പളം നൽകുന്ന മറ്റു സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് സമ്പ്രദായം നിലവിലുണ്ടെങ്കിലും പലയിടത്തും ഇതിനെ ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും അവധിയെയോ ശമ്പളത്തെയോ ബാധിച്ചിരുന്നില്ല.
രാവിലെയും വൈകിട്ടുമായി ഓരോ മാസവും അനുവദിച്ചിട്ടുള്ള സമയ ഇളവിന്റെ പരിധി കഴിഞ്ഞാൽ അവധിയായി കണക്കാക്കാനാണ് തീരുമാനം.
ഡെപ്യൂട്ടേഷൻ?
പുതുതായി നിയമനം നേടുന്നവരും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സെക്രട്ടേറിയറ്റിൽ തിരികെയെത്തുന്നവരും ആദ്യദിവസം മുതൽ പഞ്ച് ചെയ്ത് തുടങ്ങണമെന്നും ഇല്ലെങ്കിൽ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും കഴിഞ്ഞദിവസം ഇറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |