കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ മലപ്പുറത്തും കോഴിക്കോട്ടുമുള്ള അധികഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി അഞ്ചുമാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അൻവറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അധികഭൂമി കണ്ടെത്തി പിടിച്ചെടുക്കാൻ 2021 മാർച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ കെ.വി. ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് രാജവിജയരാഘവനാണ് ഉത്തരവ് നൽകിയത്.
മലപ്പുറത്തും കോഴിക്കോട്ടുമായി 22.82 ഏക്കർ ഭൂമിയുണ്ടെന്ന് കണ്ടെത്തിയതായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സ്വത്തുവിവരത്തിൽ തനിക്കും കുടുംബാംഗങ്ങൾക്കുമായി 200 ഏക്കറിലധികം ഭൂമിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നെന്നാണ് ഹർജിക്കാരന്റെ വാദം.
പി.വി. അൻവറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി തിട്ടപ്പെടുത്താൻ സമയംവേണമെന്ന് അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സ്വത്തുവിവരങ്ങൾ പരിശോധിച്ചാൽ വ്യക്തതവരുമെന്ന് ഹർജിക്കാരൻ വിശദീകരിച്ചിരുന്നു. ഭൂസ്വത്ത് തിട്ടപ്പെടുത്താനായി റവന്യു അധികൃതർ നടത്തിയ സിറ്റിംഗിൽ പി.വി. അൻവറോ പ്രതിനിധികളോ ഹാജരായിരുന്നില്ലെന്ന് കോടതിയും വിലയിരുത്തി. നടപടിക്രമങ്ങൾ നീണ്ടുപോകരുതെന്നും ഹർജിക്കാരനെക്കൂടി കേട്ട് നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. തുടർന്ന് കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സിംഗിൾബെഞ്ച് അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |