കൊച്ചി: ആലുവ എടത്തലയിൽ പി.വി. അൻവർ എം.എൽ.എയുടെ 'ജോയ് മാത്യു ക്ലബിൽ' ലഹരിപ്പാർട്ടി നടത്തിയെന്ന കേസിൽ നിന്ന് അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതിയിൽ നാലാഴ്ചയ്‌ക്കകം തീരുമാനമെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം. അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കണമെന്ന് ജസ്റ്റിസ് കെ. ബാബു നിർദ്ദേശിച്ചു.
2018 ഡിസംബർ എട്ടിന് രാത്രി ആലുവ എക്‌സൈസിന്റെ റെയ്ഡിൽ 19 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 6.5 ലിറ്റർ ബിയറും പിടിച്ചെടുത്തിട്ടും അൻവറിനെ ഒഴിവാക്കിയെന്ന് സാമൂഹിക പ്രവർത്തകനായ മലപ്പുറം ചേലേമ്പ്ര സ്വദേശി കെ.വി. ഷാജിയുടെ ഹർജിയിൽ പറയുന്നു. ലൈസൻസ് ഇല്ലാതെ മദ്യസൽക്കാരം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ അഞ്ചുപേരെ പിടികൂടിയെങ്കിലും കുറ്റപത്രത്തിൽ അൻവറിന്റെ പേരുണ്ടായിരുന്നില്ല. അബ്കാരിചട്ടം 64 എ പ്രകാരം ഗുരുതര കുറ്റമായിട്ടും ഉടമയെ ഒഴിവാക്കി കെട്ടിടം സൂക്ഷിപ്പുകാരനായ അലി അക്ബറിനെ സാക്ഷിയാക്കിയാണ് ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനെതിരെ ആഭ്യന്തരസെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണ ശാലയ്ക്ക് സമീപമുള്ള അതീവ സുരക്ഷാമേഖലയിലാണ് കെട്ടിടം.
ന്യൂഡൽഹിയിലെ കടാശ്വാസ കമ്മിഷൻ 2006 സെപ്തംബർ 18ന് നടത്തിയ ലേലത്തിലാണ് അൻവർ എം.ഡിയായ പീവീസ് പ്രൈവറ്റ് ലിമിറ്റഡ് 99 വർഷത്തെ പാട്ടത്തിന് ഏഴുനില കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമി സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |