തിരുവനന്തപുരം: സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി പുന:പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം റിസർവ്വ് ബാങ്ക് തള്ളി.
റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത പണമിടപാട് സ്ഥാപനങ്ങൾ ബാങ്ക്, ബാങ്കിംഗ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ല, സഹകരണബാങ്കുകൾ വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ. തുടങ്ങിയ നിബന്ധനകളാണ് റിസർവ്വ് ബാങ്ക് ഒക്ടോബർ 22ന് പുറപ്പെടുവിച്ചത്.
ഇതിനെതിരെ സംസ്ഥാന സഹകരണമന്ത്രി വി.എൻ.വാസവൻ റിസർവ്വ് ബാങ്ക് ഗവർണർക്കും സഹകരണരജിസ്ട്രാർ നൂഹ് റിസർവ്വ് ബാങ്ക് മാനേജർക്കും കത്ത് നൽകിയിരുന്നു. സഹകരണബാങ്കുകൾ പ്രവർത്തിക്കുന്നത് സംസ്ഥാനനിയമം അനുസരിച്ചാണ്. അതിന് കേന്ദ്ര ഏജൻസികൾ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. എന്നിങ്ങനെയാണ് കേരളത്തിന്റെ നിലപാട്. ഇതാണ് റിസർവ്വ് ബാങ്ക് തളളിയത്.
ബാങ്കിംഗ് റെഗുലേഷൻ ആക്ട്
കഴിഞ്ഞ വർഷം സെപ്തംബർ 22ന് പ്രാവർത്തികമായ ദേശീയ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന് അനുസരിച്ചാണ് റിസർവ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. അത് പാലിക്കാതിരുന്നതിനാൽ ഇൗ വർഷം വീണ്ടും മുന്നറിയിപ്പ് നൽകി. ഇത് ഒരു സംസ്ഥാനത്തിനായി മാറ്റാനാവില്ലെന്നും നിലനിൽക്കുമെന്നും റിസർവ്വ് ബാങ്ക് വ്യക്തമാക്കി. ഇതിനെതിരേ നിയമപരവും ജനകീയവുമായ പോരാട്ടം നടത്താനാണ് സംസ്ഥാനസർക്കാർ തീരുമാനം. സംസ്ഥാന ഭരണപ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമാണുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |