തിരുവനന്തപുരം: ലഭിക്കേണ്ടതിലും അധിക മഴയിൽ കുളിച്ച് നിൽക്കുകയാണ് കേരളം. ഈ വർഷം എല്ലാ സീസണലും അധിക മഴയാണ് ലഭിച്ചത്. കാലവർഷത്തിൽ ശരാശരി മഴയും. തുലാവർഷം അവസാനിക്കാൻ ഒരു മാസം ശേഷിക്കെ, 112 ശതമാനം അധിക മഴ ലഭിച്ചു. ജനുവരി മുതൽ ഇതുവരെ ലഭിച്ച മഴ - 3543 മില്ലി മീറ്റർ.
ശൈത്യകാലത്തും വേനൽക്കാലത്തും പ്രതീക്ഷിച്ചതിലും കൂടുതൽ മഴ പെയ്‌തു. തുടർച്ചയായ ന്യൂനമർദ്ദങ്ങളാണ് കാരണം. ഇരുപതോളം ന്യൂനമർദ്ദങ്ങളാണ് ഇക്കൊല്ലം ഇതുവരെയുണ്ടായത്. അതിലൊന്ന് ചുഴലിക്കാറ്റായി. അരനൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയ വർഷവും മാസവും സീസണും ഈ വർഷമാണ്. കൂടുതൽ മഴ ഒക്ടോബറിൽ. ശൈത്യകാല സീസണായ ജനുവരി മുതൽ മാർച്ച് വരെയാണ് ഏറ്റവും അധികം മഴ പെയ്‌തത്.
വരും ദിവസങ്ങളിൽ മഴ കൂടുമെന്നാണ് വിലയിരുത്തുന്നത്. കിഴക്കൻ കാറ്റിന്റെ ശക്തി കൂടുന്നതും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദങ്ങളുണ്ടാകുന്നതുമാണ് കാരണം.
ഇന്ന് പുതിയ ന്യൂനമർദ്ദം
ബംഗാൾ ഉൾക്കടലിലെ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം ഇന്ന് രൂപപ്പെടും. ശക്തി പ്രാപിച്ച് പടിഞ്ഞാറു ദിശയിലൂടെ ഇന്ത്യൻ തീരത്തെത്തും. ശ്രീലങ്ക തീരത്തിനു സമീപവുമായി തുടരുന്ന ചക്രവാതച്ചുഴി അറബിക്കടലിൽ പ്രവേശിക്കും. വടക്ക് കിഴക്കൻ കാറ്റ് ശക്തമാണ്. ഇതിന്റെയെല്ലാം സ്വാധീനമായി സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കും. തെക്ക് മദ്ധ്യ ജില്ലകളിലാണ് കൂടുതൽ മഴ.
ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് മത്സ്യ ബന്ധനവും പാടില്ല.
മഴ കിട്ടേണ്ടതും കിട്ടിയതും
(മില്ലി മീറ്റർ)
ശൈത്യകാല മഴ - 22.4 . -114.1.(409 % അധികം)
വേനൽ മഴ - 361.5 -750.9 (108 % അധികം)
കാലവർഷം -2048.2 -1717.8 ( 16 % കുറവ്)
തുലാവർഷം ഇന്നലെ വരെ - 454 - 963.7 (112 % അധികം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |