തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇരുമുന്നണികളിലും ചർച്ചകളും കൂടിയാലോചനകളും സജീവം.
മൂന്ന് സീറ്റിൽ ഒരെണ്ണം ലഭിക്കുന്ന യു.ഡി.എഫിൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്നുറപ്പായപ്പോൾ ഭൈമീകാമുകരുടെ ഒഴുക്കും പാർട്ടിയിലാരംഭിച്ചു.
സീറ്റ് ആവശ്യപ്പെട്ട് ഘടകകക്ഷിയായ സി.എം.പിയും കോൺഗ്രസിന് കത്ത് നൽകി. ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ട് സീറ്റിൽ ഒന്നിനായി സി.പി.ഐയും ലോക് താന്ത്രിക് ജനതാദളും രംഗത്തെത്തി. രണ്ട് സീറ്റിൽ ഒരെണ്ണം പാർട്ടിക്ക് നേരത്തേ തന്നെ അവകാശപ്പെട്ടതാണെന്നും അതിലിനി മറ്റൊരു ചർച്ചയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് സി.പി.ഐ നേതൃത്വം. ഒഴിയുന്ന സീറ്റുകളിലൊന്ന് എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറിന്റേതായതിനാൽ തങ്ങൾക്ക് തന്നെ കിട്ടണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടാൻ ഇന്നലെ കോഴിക്കോട്ട് ചേർന്ന എൽ.ജെ.ഡി നേതൃയോഗം തീരുമാനിച്ചു.
മുതിർന്ന നേതാവ് എ.കെ. ആന്റണി ഒഴിയുന്ന സീറ്റിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയ സ്ഥിതിക്കാണ് സീറ്റ് മോഹിച്ച് മുതിർന്ന നേതാക്കളുൾപ്പെടെ രംഗത്തുള്ളത്. കെ.വി. തോമസ് മുതൽ എം.എം. ഹസൻ വരെയുള്ളവരുടെ പേരുകളാണ് ചർച്ചകളിൽ. എന്നാൽ, സി.പി.എം നടത്തിവരുന്ന തലമുറമാറ്റ പരീക്ഷണത്തിന് കോൺഗ്രസും തയ്യാറാകണമെന്ന് വാദിച്ച് യുവതലമുറ രംഗത്തെത്തിയിട്ടുണ്ട്. 40- 60 പ്രായത്തിനിടയിലുള്ള ആരെയെങ്കിലും പരിഗണിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിലുമുണ്ടെന്നാണ് വിവരം. എന്നാൽ പുതിയ രാഷ്ട്രീയാവസ്ഥയിൽ പരിചയസമ്പന്നർ രാജ്യസഭയിലെത്തണമെന്ന വാദം മറുവശത്തുയരുന്നു.
സാമുദായിക സന്തുലനമുറപ്പാക്കാൻ എം.എം. ഹസനെ രാജ്യസഭയിലേക്കയച്ച് പകരം കെ.സി. ജോസഫിനെ യു.ഡി.എഫ് കൺവീനറാക്കാമെന്ന ചർച്ചകളും സജീവം. പാർട്ടി, മുന്നണി പദവികളിൽ ക്രിസ്ത്യൻവിഭാഗത്തിന് പ്രാതിനിദ്ധ്യമില്ലാത്ത സ്ഥിതി മാറ്റാനാണിതെന്നാണ് വാദം. സ്ഥാനാർത്ഥിക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാകും. ഹൈക്കമാൻഡ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കാനുള്ള സാദ്ധ്യത തള്ളാനാവില്ല. കോൺഗ്രസിന്റെ കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പ് മികച്ച നിലയിൽ നടത്തിയതിന് പ്രതിഫലമായി മുല്ലപ്പള്ളിക്ക് നൽകിയതായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷപദവി. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുല്ലപ്പള്ളിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. എന്നാൽ, പാർലമെന്റിലേക്ക് പോയി ഡൽഹി രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ മുല്ലപ്പള്ളി ആഗ്രഹിക്കുന്നില്ലെന്നുമറിയുന്നു. യുവനിരയിൽ നിന്ന്
എം. ലിജു, വി.ടി. ബൽറാം, വനിതാ നിരയിൽ നിന്ന് ഷാനിമോൾ ഉസ്മാൻ, ഡോ. ഷമ മുഹമ്മദ് തുടങ്ങിയ പേരുകൾ ഉയരുന്നു. കോൺഗ്രസിലേക്ക് അടുത്തിടെ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന്റെ പേരും ചർച്ചകളിലുണ്ട്.
ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. രണ്ട് സീറ്റും സി.പി.എം ഏറ്റെടുക്കുമോ അതോ ഘടകകക്ഷികളിലാരെയെങ്കിലും ഒരു സീറ്റിലേക്ക് പരിഗണിക്കുമോയെന്നാണറിയേണ്ടത്. എൽ.ജെ.ഡിക്ക് പുറമേ എൻ.സി.പി, ജെ.ഡി.എസ് എന്നിവയും സീറ്റിനായി രംഗത്തെത്തും. എന്നാൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിമിന്റെ പേരും സി.പി.എം പരിഗണിക്കുന്നതായി അറിയുന്നു.
പാർട്ടി പറഞ്ഞാൽ രാജ്യസഭയിലേക്ക്
മത്സരിക്കും: കെ.വി. തോമസ്
കൊച്ചി: രാജ്യസഭാ സീറ്റ് പാർട്ടി തന്നാൽ സ്വീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ പ്രൊഫ.കെ.വി. തോമസ് പറഞ്ഞു.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ താൻ തോറ്റുമാറിയതല്ല. പാർട്ടി മാറ്റിയതാണ്. അതിനുശേഷം തനിക്ക് പാർട്ടി ഒന്നും നൽകിയിട്ടില്ല. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകിയെങ്കിലും വൈകാതെ ഒഴിവാക്കി. രാജ്യസഭാ സീറ്റ് നൽകുന്നതും പാർട്ടി തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ സീറ്റ്: തന്നെ വലിച്ചിഴയ്ക്കരുതെന്ന് സുധീരൻ
തിരുവനന്തപുരം: എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് വി.എം. സുധീരൻ. ഇന്നലെ കോൺഗ്രസിൽ പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ സുധീരന്റെ പേരും ചില ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് വൈകിട്ട് പ്രസ്താവനയുമായി സുധീരനെത്തിയത്. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വളരെ നേരത്തേ തന്നെ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്നാണ് അഭ്യർത്ഥനയെന്ന് സുധീരൻ പറഞ്ഞു.
ഡി.സി.സി എക്സിക്യുട്ടീവ്
കമ്മിറ്റികൾ തത്കാലമില്ല
രാഷ്ട്രീയ ലേഖകൻ
□പുനഃസംഘടനാ ചർച്ച ഇനി വെള്ളിയാഴ്ച
തിരുവനന്തപുരം: കോൺഗ്രസിൽ ഡി.സി.സി പുനഃസംഘടനാ ചർച്ചകൾ ഇനി വെള്ളിയാഴ്ചയേ പുനരാരംഭിക്കൂ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അന്നേ തലസ്ഥാനത്തെത്തൂ. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നോ നാളെയോ എത്തിയേക്കും. അതേസമയം, ആദ്യ ഘട്ടത്തിൽ ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും മാത്രം പ്രഖ്യാപിച്ചാൽ മതിയെന്നാണ് ധാരണ. ഡി.സി.സി നിർവാഹക സമിതികൾ തത്കാലമില്ല.
അന്തിമ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലെ ചർച്ച പുനരാരംഭിച്ചെങ്കിലും പിന്നീട് രാഹുൽഗാന്ധിയുടെ വരവും പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ മുടങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചർച്ച പുനരാരംഭിക്കാനാണ് സാദ്ധ്യത.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചർച്ചയിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലാ ഭാരവാഹികളുടെ കാര്യത്തിൽ മാത്രമാണ് ഏകദേശ ധാരണയിലെത്തിയത്. നാല് ചെറിയ ജില്ലകളിൽ 15ഉം മറ്റിടങ്ങളിൽ 25ഉം ഭാരവാഹികൾ ഡി.സി.സിക്ക് മതിയെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇവിടങ്ങളിൽ യഥാക്രമം 16, 26 എന്നിങ്ങനെ നിർവാഹകസമിതിയംഗങ്ങളെയും നിയമിക്കണമെന്ന് നിശ്ചയിച്ചിരുന്നു.
ജില്ലകളിലെ നിലവിലെ സാഹചര്യത്തിൽ ഭാരവാഹികളുടെ കാര്യത്തിൽ നേരത്തേ നിശ്ചയിച്ചതിനേക്കാൾ നേരിയ വർദ്ധനവ് വരുത്താൻ സുധാകരൻ-സതീശൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പരമാവധി അഞ്ച് പേരുടെ വർദ്ധനയാണ് പരിഗണനയിൽ.
ഗ്രൂപ്പ് പരിഗണനയില്ലാതെ ആൾബലമുള്ളവരെ ഭാരവാഹികളാക്കണമെന്ന് കെ. സുധാകരനും ഭാരവാഹികളാകുന്നവർക്ക് ആൾബലത്തിനൊപ്പം മികച്ച പ്രതിച്ഛായയും വേണമെന്ന് വി.ഡി. സതീശനും നിലപാടെടുക്കുന്നു. ചില ജില്ലകളിൽ ഇത് സങ്കീർണത സൃഷ്ടിച്ചേക്കാം.
കെ.പി.സി.സി ചലഞ്ച്12 ന് സമാപിക്കും
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മവാർഷികത്തിന്റെ ഭാഗമായി കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചലഞ്ച് ദണ്ഡിയാത്രയുടെ 93ാം വാർഷികദിനമായ മാർച്ച് 12ന് സമാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. അറിയിച്ചു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെ കോൺഗ്രസിന്റെ സമുന്നത നേതാക്കളും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖരും ചലഞ്ചിന്റെ ഭാഗമായി. ഇനിയും പദ്ധതിയിൽ പങ്കാളികളാകാത്തവർ എത്രയും വേഗം ഓൺലൈനായോ കൂപ്പൺവഴി നേരിട്ടോ പങ്കെടുക്കണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |