പെരിന്തൽമണ്ണ: ആദ്യശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും മങ്കട കടന്നമണ്ണ സ്വദേശി കെ.സഹലിന് ഇത്തവണ എൻജിനീയറിംഗ് എൻട്രൻസിൽ നാലാംറാങ്കിന്റെ തിളക്കം. കടന്നമണ്ണ കർമൂക്കിൽ അനീസുദ്ദീൻ-സജ്ന ദമ്പതികളുടെ മൂത്തമകനാണ്. കഴിഞ്ഞ തവണ കോച്ചിംഗിന് പോവാതെയാണ് എൻട്രൻസ് എഴുതിയത്. ഇത്തവണ പാലായിലെ കോച്ചിംഗ് സെന്ററിൽ പരിശീലനം നേടി . രാവിലെ ആറുമണി തൊട്ടുള്ള കൃത്യമായ പഠനാന്തരീക്ഷവും ഓരോ ക്ലാസുകളും കഴിയുമ്പോഴുള്ള വിലയിരുത്തലുകളുമാണ് റാങ്ക് നേടാൻ സഹായിച്ചത്. ജെയിൻ,ജെ.ഇ.ഇ അഡ്വാൻസ്ഡ് തുടങ്ങിയ പരീക്ഷകളും എഴുതിയിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 10,000ത്തിനുള്ളിൽ റാങ്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹൽ കേരളകൗമുദിയോട് പറഞ്ഞു.മെക്കാനിക്കൽ വിഭാഗത്തിൽ ഐ.ഐ.ടിയിൽ ചേർന്ന് പഠിക്കാനാണ് താത്പര്യം. മങ്കട ജി.എച്ച്.എസ്.എസിലായിരുന്നു പഠനം. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് ടുവിന് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. എട്ടാംക്ളാസ് വിദ്യാർത്ഥിനിയായ സൻഹ, നാലാം ക്ളാസ് വിദ്യാർത്ഥിനിയായ മിൻഹ എന്നിവരാണ് സഹോദരിമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |