തിരുവനന്തപുരം: സംസ്ഥാനത്തെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിൽ 10 കിലോ വീതം അരി സ്പെഷ്യൽ വിഹിതമായി ലഭിക്കും. റേഷൻ കടകളിൽ അധികമുള്ള സ്റ്റോക്ക് സ്പെഷ്യൽ ആയി നൽകാൻ തികയുമെന്നാണു സൂചന. അരി വിഹിതത്തിൽ പകുതി വീതം പുഴുക്കലരിയും പച്ചരിയും നൽകാൻ ഫുഡ് കോർപറേഷനോട് നിർദേശിക്കാമെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം, ജനുവരിയിൽ റേഷൻ വാങ്ങിയവരുടെ എണ്ണത്തിൽ ഡിസംബറിനെ അപേക്ഷിച്ച് ഒൻപതര ലക്ഷത്തിന്റെ കുറവുണ്ടായി.
സമയക്രമം തെറ്റി
റേഷൻ തടസ്സപ്പെട്ടു
തിരുവനന്തപുരം: റേഷൻ കടകളുടെ സമയക്രമം തെറ്റിയതോടെ ഇന്നലെ സംസ്ഥാനത്തുടനീളം റേഷൻ വിതരണം ഏറെ നേരം തടസ്സപ്പെട്ടു. റേഷൻ കടകൾ 7 ജില്ലകളിൽ വീതം രാവിലെയും ഉച്ച തിരിഞ്ഞുമാണ് പ്രവർത്തിക്കേണ്ടിയിരുന്നത്. എന്നാൽ, എല്ലാ കടകളും മുഴുവൻ സമയവും പ്രവർത്തിക്കാൻ ഇലക്ട്രോണിക് പോയിന്റ് ഒഫ് സെയിൽ (ഇ പോസ്) സംവിധാനം അനുവദിച്ചതോടെ സേവനങ്ങൾ തടസ്സപ്പെട്ടു. സമയക്രമം ആഴ്ച തോറും മാറുന്നതാണ് രീതി. തിങ്കളാഴ്ച പുതിയ സമക്രമം പാലിക്കേണ്ടതിലും ഇത് ഇ പോസിൽ ക്രമപ്പെടുത്തേണ്ടതിലും വീഴ്ച സംഭവിച്ചതാണ് പ്രശ്നമായത്.
അടുത്ത മാസം മുതൽ
സംപുഷ്ടീകരിച്ച അരി
തിരുവനന്തപുരം: അടുത്ത മാസം മുതൽ റേഷൻകടകളിലൂടെ സംപുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) പുഴുക്കലരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ്. ഫോർട്ടിഫൈ ചെയ്ത അരി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിക്കും മുമ്പാണ് അരി വിതരണവുമായി മുന്നോട്ടു പോകുന്നത്. വയനാട് ഒഴികെയുള്ള റേഷൻ കടകളിലേക്ക് ഇന്നു മുതൽ ഫോർട്ടിഫൈഡ് അരി എത്തിക്കും. സംസ്ഥാനത്ത് പുഴുക്കലരി ക്ഷാമം രൂക്ഷമാണ്. ഫോർട്ടിഫൈഡ് അരി ഇനിയും സ്വീകരിക്കാതിരുന്നാൽ സാധാരണക്കാർക്ക് പുഴുക്കലരി കിട്ടാത്ത അവസ്ഥ വരും. പൊതുവിപണിയിൽ അരി വില ഇനിയും കൂടുകയും ചെയ്യുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |