കൊച്ചി: ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പ്രവർത്തകർ രക്തഹാരമണിയിച്ച് ആദരിച്ച സംഭവത്തിൽ അന്വേഷണത്തിന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസിനാണ് അന്വേഷണചുമതല. റിപ്പോർട്ട് ഉടൻ നൽകണമെന്നാണ് നിർദ്ദേശം.
2018ൽ എറണാകുളം ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാമുദ്ദീനെ അക്രമിച്ച കേസിൽ ഞായറാഴ്ചയാണ് ആർഷോ അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്ത ആർഷോയെ ജയിലിലേയ്ക്ക് കയറ്റുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ രക്തഹാരമണയിച്ച് അഭിവാദ്യം അർപ്പിച്ചത്. പെട്ടെന്നുണ്ടായ സംഭവമാണെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
നിസാമുദ്ദീനെ മർദ്ദിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാണ് ആർഷോയെ അറസ്റ്റുചെയ്തത്. ഒളിവിലാണെന്ന് പറയുമ്പോഴും പൊതുപരിപാടികളിൽ സജീവമായിരുന്ന ആർഷോയുടെ അറസ്റ്റ് വൈകുന്നതിൽ പൊലീസ് ഏറെ വിമർശനം നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |