മന്ത്രിസഭായോഗത്തിൽ അജണ്ടയ്ക്ക് പുറത്ത് തീരുമാനം
കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിടയില്ല
തിരുവനന്തപുരം: തമിഴ്നാടിന്റെ ആവശ്യത്തിന് വഴങ്ങി മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താനായി 15 മരങ്ങൾ മുറിച്ചുമാറ്റാൻ നൽകിയ അനുമതി റദ്ദാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതും വിഷയം തണുപ്പിക്കാനാണ്. എന്നാൽ, വിഷയം തണുക്കുമോ, തിളയ്ക്കുമോ എന്നത് കേസിൽ സുപ്രീം കോടതി എന്തുപറയും എന്നതിനെ ആശ്രയിച്ചിരിക്കും. കേസ് ഇന്നു പരിഗണിക്കാനിടയില്ലെന്നും ശനിയാഴ്ച പരിഗണിക്കുമെന്നുമാണ് സൂചന.
പെരിയാർ വന്യജീവി സങ്കേതത്തിലെ മരങ്ങൾ മുറിക്കുന്നതിന് കേന്ദ്ര വനം-വന്യജീവി മന്ത്രാലയത്തിന്റെ അനുമതി നേടുന്നതടക്കമുള്ള സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കുന്നതിൽ അപാകതയില്ലെന്ന് കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അജൻഡയ്ക്കു പുറത്തുള്ള ഇനമായി ഇത് ഉൾപ്പെടുത്തിയത്.
ബെന്നിച്ചൻ തോമസ് ഈ മാസം അഞ്ചിനിറക്കിയ അനുമതി ഉത്തരവ് വൻ കോളിളക്കം സൃഷ്ടിച്ചതിനെ തുടർന്ന് ഏഴാം തീയതി താൽക്കാലികമായി മാറ്റിവച്ചുകൊണ്ട് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ മറ്റൊരുത്തരവിറക്കിയിരുന്നു. കള്ളക്കളി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയെങ്കിലും അന്തർ സംസ്ഥാന നദീജലവിഷയം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം തുടരുകയായിരുന്നു.
സർക്കാർ നടപടികളുടെ രേഖകൾ പുറത്തുവരുകയും വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓരോ ദിവസവും തിരുത്തിപ്പറയുകയും ചെയ്തതോടെ സർക്കാരിനെ വെട്ടിലാക്കുന്ന രാഷ്ട്രീയപ്രശ്നമായി ഇതു മാറിയിരുന്നു.
പഴിചാരലും ദുരൂഹതയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |