തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം. എസ്, മൂന്ന് കുഞ്ഞൻ ഉപഗ്രഹങ്ങളുമായി ഇന്ന് വിക്ഷേപിക്കും. പകൽ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്നാവും റോക്കറ്റ് കുതിക്കുക. 'പ്രാരംഭ്" എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണമാണിത്.
ഖര ഇന്ധനം ഉപയോഗിക്കുന്ന കലാം 80 എൻജിൻ ഘടിപ്പിച്ച റോക്കറ്റ് ഭൂമിയിൽ നിന്ന് 120കിലോമീറ്റർ ഉയരത്തിൽ എത്തിയാവും ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക. തിരിച്ച് കടലിൽ പതിക്കും. 300സെക്കൻഡ് ദൗത്യം സ്വകാര്യ സംരംഭകരുടെ സാങ്കേതിക മികവിന്റെ ആദ്യ പരീക്ഷണമാണ്. ഐ.എസ്.ആർ.ഒ.യുടെ മേൽനോട്ടത്തിലാണ് വിക്ഷേപണം. ചെന്നൈയിലെ സ്‌പെയ്സ് കിഡ്സിന്റെ നേതൃത്വത്തിൽ അമേരിക്ക,സിംഗപ്പൂർ,ഇന്ത്യ എന്നിവിടങ്ങിളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച രണ്ടരകിലോ ഭാരമുള്ള ഫൺ സാറ്റും രണ്ട് നാനോ ഉപഗ്രഹങ്ങളുമാണ് റോക്കറ്റ് വഹിക്കുന്നത്.
ചരിത്ര വിക്ഷേപണത്തിന് സാക്ഷിയാകാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിംഗ് ശ്രീഹരിക്കോട്ടയിലെത്തും. 15ന് നടത്താനിരുന്ന വിക്ഷേപണം കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നത്തേക്ക് മാറ്റിയതാണ്.
ദൗത്യം വിജയിച്ചാൽ വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകൾ അടുത്ത വർഷം വിക്ഷേപിക്കും. നാല് സ്റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എൻജിനുകളും,നാലാം സ്റ്റേജിൽ ദ്രവ ഇന്ധനമുള്ള രാമൻ എൻജിനുമാണ്. ഈ റോക്കറ്റുകൾ ന്യൂസിലാൻഡിന്റെ ഇലക്ട്രോൺ, ചെെനയുടെ കയ്‌ത്വാഷി എന്നീ റോക്കറ്റുകളുമായി കിടപിടിക്കുന്നവയാണ്. ചെലവും നിർമ്മാണ സമയവും കുറച്ച് മതി.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ് ഈ റോക്കറ്റുകൾ. വിക്രം1 290 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും. അതിന്റെ ആദ്യരൂപമാണ് ഇന്ന് വിക്ഷേപിക്കുന്ന വിക്രം. എസ്. 550കിലോഗ്രാമാണ് റോക്കറ്റിന്റെ ഭാരം.
2020 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോക്കറ്റ് വിക്ഷേപണം സ്വകാര്യ സംരംഭകർക്ക് തുറന്ന് കൊടുത്തത്. ഇപ്പോൾ രാജ്യത്ത് 102 സ്റ്റാർട്ടപ്പുകളാണ് ബഹിരാകാശ മേഖലയിൽ ഉള്ളത്. നാനോ ഉപഗ്രഹ നിർമ്മാണം. ബഹിരാകാശ മാലിന്യ നിയന്ത്രണം, വിക്ഷേപണം, തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ. ഒരുലക്ഷം കോടി രൂപയുടേതാണ് ഇപ്പോൾ ബഹിരാകാശ വ്യവസായ വിപണി.
വിക്രം റോക്കറ്റുകൾ
2018ൽ ഹൈദരാബാദിൽ തുടങ്ങിയ സ്കൈറൂട്ട് ഏയ്റോ സ്‌പെയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിക്രം റോക്കറ്റ് നിർമ്മിച്ചത്. പവൻകുമാർ ചന്ദനയാണ് കമ്പനി ഉടമ. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് - വിക്രം. എസ് - റോക്കറ്റിന്.
ഐ.എസ്.ആർ.ഒ.യുമായുള്ള കരാറിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്. ഇതിന് ചെറിയ ഫീസാണ് ഈടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |