കൊച്ചി: ജമാ അത്തെ ഇസ്മാമിയെയും മുസ്ളീം ലീഗിനെയും വ്യത്യസ്ത രീതിയിലാണ് ആർ.എസ്.എസ് കാണുന്നതെന്ന് പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞു. സംഘടനയുടെ സമ്പർക്ക പരിപാടിയുടെ ഭാഗമായി ലീഗ് എം.എൽ.എയുമായും ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തിയെങ്കിലും പേര് പറയാൻ അദ്ദേഹം വിസമ്മതിച്ചു. മലപ്പുറത്തെ എം.എൽ.എ ഓഫീസിൽ ചെന്നാണ് ആർ.എസ്.എസ് നേതാക്കൾ കണ്ടത്. ലീഗിന് വർഗീയ താത്പര്യങ്ങൾ ഉണ്ടെങ്കിലും തീവ്രനിലപാടില്ല. ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ തീരുമാനങ്ങൾ വിശദീകരിക്കുന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജമാ അത്തെ ഇസ്മാമിയുമായും ആർ.എസ്.എസ് സംഭാഷണം നടത്തിയിട്ടുണ്ട്. അത് ബൗദ്ധികമായ ആശയവിനിമയം മാത്രമാണ്. രാജ്യതാത്പര്യങ്ങൾക്കെതിരെ നിൽക്കുന്ന ഏതു സംഘടനയെയും ആർ.എസ്.എസ് എതിർക്കും. ജമാ അത്തെ ഇസ്ളാമി സമീപനം മാറ്റിയാൽ അവരുമായും സഹകരിക്കും. ക്രൈസ്തവമത നേതാക്കളുമായി ജില്ലാ, സംസ്ഥാനതലങ്ങളിലെ ചർച്ച സജീവമായി തുടരുന്നു. ന്യൂനപക്ഷങ്ങളോട് ആർ.എസ്.എസിന് വേറിട്ട സമീപനമൊന്നുമില്ല. അവരും ഭാരതീയരാണ്.
ആർ.എസ്.എസിന്റെ ജനകീയ അടിത്തറയെ ഭയക്കുന്നതിനാലാണ് സി.പി.എം ന്യൂനപക്ഷങ്ങളിൽ ഭയാശങ്കകൾ വളർത്താൻ ശ്രമിക്കുന്നതെന്ന് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബലറാം പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന ഭീഷണിയിൽ കഴമ്പില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമെന്നു തന്നെയാണ് ആർ.എസ്.എസ് നിലപാട്. സംഘടനാ ശതാബ്ദിയോടനുബന്ധിച്ച് കേരളത്തിലെ ശാഖകളുടെ എണ്ണം 6000 ആക്കി ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |