അംഗീകരിച്ച വാക്സിനുകളെടുത്തവർക്ക് ഇളവ്
ന്യൂഡൽഹി:ഈ മാസം 25ന് ശേഷം അന്താരാഷ്‌ട്ര യാത്രക്കാർക്ക് ഇന്ത്യ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും 7 ദിവസ ക്വാറന്റൈനും നിർബന്ധമാക്കിയ പുതിയ മാർഗരേഖ പുറത്തിറക്കി. ഇന്ത്യയുമായി ധാരണയുള്ള 11 രാജ്യങ്ങളിൽ നിന്നു വരുന്ന രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇളവുണ്ട്. ഫെബ്രുവരിയിൽ ഇറക്കിയ മാർഗരേഖ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.
അംഗീകരിച്ച വാക്സിൻ എടുക്കാത്ത യാത്രക്കാർ 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലവുമായി വേണം എത്താൻ. വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാണ്. എട്ടാം ദിവസം വീണ്ടും പരിശോധിച്ച് നെഗറ്റീവ് ആണെന്നുറപ്പിക്കണം. തുടർന്ന് ഒരാഴ്ചകൂടി സ്വയം ആരോഗ്യ നിരീക്ഷണവും വേണം. ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ളാദേശ്, ബോട്ട്സ്‌വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ഇതു ബാധകം.
ഇന്ത്യയുമായി വാക്സിൻ ധാരണയുള്ള ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ, ബെലറൂസ്, ലെബനൻ, അർമേനിയ, ഉക്രെയ്‌ൻ, ബെൽജിയം, ഹംഗറി, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ വേണ്ടെങ്കിലും വിമാനത്താവളത്തിൽ 72 മണിക്കൂർ മുമ്പെടുത്ത ആർടി.പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കണം. 14 ദിവസം സ്വയം നിരീക്ഷണവും നടത്തണം.
എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും സുവിധ പോർട്ടലിൽ ഓൺലൈൻ സാക്ഷ്യപത്രവും സമർപ്പിക്കണം. കടൽ വഴി എത്തുന്ന യാത്രക്കാർക്കും നിർദ്ദേശങ്ങൾ ബാധകമാണ്.
കൊവിഡ് ഇൻഷ്വറൻസ് 180 ദിവസത്തേക്ക് നീട്ടി
ന്യൂഡൽഹി: കൊവിഡ് മൂലം മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമുള്ള 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ 180 ദിവസത്തേക്കു കൂടി തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിലുള്ള പദ്ധതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. 2020 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |