കൊച്ചി: ചീട്ട് കളിയിൽ 18 അടവും പയറ്റിത്തെളിഞ്ഞ രാശിയുള്ള കൈ'കളെ ഇറക്കി ക്ളബുകളിലും
ആഡംബര ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും ദിവസവും ലക്ഷങ്ങൾ മറിയുന്ന ചൂതാട്ടം പൊടിപൊടിക്കുന്നു. നിശ്ചിത വിഹിതവും ഫൈവ് സ്റ്രാർ ഭക്ഷണവും മദ്യവും നൽകിയാണ് കളിക്കാരെ വമ്പന്മാർ പോറ്റുന്നതെന്ന് പൊലീസ് പറയുന്നു.
റെയ്ഡിൽ കളിക്കാർ കുടുങ്ങിയാലും കാശിറക്കുന്നവർ പിടിക്കപ്പെടില്ല. പിടിക്കപ്പെട്ടാലുള്ള നാണക്കേടും പണത്തിന്റെ പിന്നാലെയുള്ള അന്വേഷണം ഒഴിവാക്കാനുമാണ് പുതിയ രീതി. കൊവിഡ് ഇളവുകൾക്ക് പിന്നാലെ അതീവ രഹസ്യമായി നടക്കുന്ന വമ്പൻചീട്ടുകളിയെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
റമ്മിയാണ് പ്രധാന കളി. പന്നിമലത്തുമുണ്ട്. ചീട്ടുകളിയിൽ പേരെടുത്തവരെ തെരഞ്ഞുപിടിച്ചാണ് മുതലാളിമാർ പോരാളിയാക്കുന്നത്. കളിയിൽ വിരുതനായാൽ മാത്രം പോരാ, വിശ്വസ്തനുമാകണം. ഒരു കളിക്ക് രണ്ട് ലക്ഷം മുതൽ മുകളിലേക്കാണ് പന്തയം. ജയിച്ചാൽ അഞ്ച് ശതമാനം കളിക്കാരന്.
ആലപ്പുഴയിലെ ചില ഹൗസ് ബോട്ടുകളിൽ രാത്രിയാണ് ചീട്ടുകളി. ടീമിന് 5,000 രൂപയാണ് പ്രവേശന നിരക്ക്. അഞ്ച് മുതൽ 10 ടീം വരെ കാണും. ക്വോറം തികഞ്ഞാൽ ഹൗസ്ബോട്ട് ആളൊഴിഞ്ഞയിടത്തേക്ക് മാറ്രും. പിന്നെ പുലർച്ചെ വരെ കളിയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും കളി തകൃതി. ഓരോ കളിക്കാരനും പ്രത്യേകം മുറിയെടുത്ത ശേഷം ഏതെങ്കിലും ഒരാളുടെ റൂമിൽ ഒത്തുകൂടിയാണ് മത്സരം.
പിടിച്ചാലും അഴിയെണ്ണില്ല
പിടിക്കാനും മടി
എറണാകുളം തോപ്പുംപടിയിൽ ഇക്കഴിഞ്ഞ 15ന് 8.25 ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവുമടക്കം 13 പേരടങ്ങുന്ന ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമായതിനാൽ കൂളായി പുറത്തിങ്ങി. പണത്തിന്റെ സ്രോതസ് പലപ്പോഴും പൊലീസ് അന്വേഷിക്കാറില്ല. ചീട്ടുകളി ഭ്രന്തന്മാരായ കോടീശ്വരന്മാർ രക്ഷപ്പെടുന്നതും ഇതുകൊണ്ടാണ്.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ കേസുകൾ പിടികൂടുന്നതും കുറഞ്ഞുവരികയാണ്. കൃത്യമായ വിവരങ്ങൾ നൽകിയിട്ടും റെയ്ഡ് നടത്താത്തതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് അതൃപ്തിയുണ്ട്. പൊലീസിൽ സ്വാധീനമുള്ളവരാണ് കാശിറക്കുന്നവരിൽ പലരുമെന്നത് അന്വേഷണത്തിന് തടസ്സമാകുന്നു. പൊലീസിന് വിഹിതം കിട്ടുന്ന കളി സങ്കേതങ്ങളുമുണ്ട്.
വർഷം കേസുകൾ
2017 : 3112
2018 : 2512
2019 : 2076
2020 : 1840
2021 : 1077
ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ചീട്ടുകളി സംഘത്തെ പിടികൂടാൻ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്
ഐശ്വര്യ ഡോംഗ്റെ, ഡി.സി.പി,
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |