കൊച്ചി: രാജ്യത്ത് ഉപഭോക്തൃ (റീട്ടെയിൽ) നാണയപ്പെരുപ്പം കഴിഞ്ഞമാസം 6.52 ശതമാനമായി ഉയർന്നതോടെ ഒരിടവേളയ്ക്കുശേഷം അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. ഡിസംബറിൽ 5.72ഉം 2022 ജനുവരിയിൽ 6.02 ശതമാനവുമായിരുന്നു. കേരളവും ഒട്ടും പിന്നിലല്ല. കഴിഞ്ഞമാസം നാണയപ്പെരുപ്പ തോത് 6.45 ശതമാനം.
2022ന്റെ ആദ്യമാസങ്ങളിൽ വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായിരുന്ന കേരളം ഇപ്പോഴുള്ളത് പിൻനിരയിൽ. കേരളത്തിൽ ഇന്ധന സെസ് ഏർപ്പെടുത്തിയത് ഏപ്രിൽ മുതൽ വീണ്ടും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തുവന്നത്.
രാജ്യത്ത് റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ 40 ശതമാനം പങ്കുവഹിക്കുന്ന ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിലെ 4.19 ശതമാനത്തിൽ നിന്ന് 5.94 ശതമാനത്തിലേക്ക് കുതിച്ചുയർന്നതാണ് കഴിഞ്ഞമാസം തിരിച്ചടിയായത്. പച്ചക്കറി വിലനിലവാരം 15.08ൽ നിന്ന് 11.70 ശതമാനത്തിലേക്കും ഇന്ധനവില നിലവാരം 10.97ൽ നിന്ന് 10.84 ശതമാനത്തിലേക്കും കുറഞ്ഞെങ്കിലും മൊത്തം നാണയപ്പെരുപ്പ വർദ്ധന തടയാനായില്ല.
കേരളത്തിലെ നാണയപ്പെരുപ്പം ഡിസംബറിൽ 5.92 ശതമാനമായിരുന്നു. 2022 ജനുവരിയിൽ ദേശീയതോത് 6.01 ശതമാനമായിരുന്നപ്പോൾ കേരളത്തിൽ 4.36 ശതമാനം മാത്രമായിരുന്നു. 2022 ഫെബ്രുവരിയിൽ ദേശീയതലത്തിൽ 6.07 ശതമാനവും കേരളത്തിൽ 3.92 ശതമാനവുമായിരുന്നു.
കേരളത്തിലെ
നാണയപ്പെരുപ്പം
(ശതമാനത്തിൽ)
2022 സെപ്തംബർ: 6.45
ഒക്‌ടോബർ: 6.28
നവംബർ: 5.90
ഡിസംബർ: 5.92
2023 ജനുവരി: 6.45
പലിശഭാരം
ഇനിയും കൂടും
നണയപ്പെരുപ്പം വീണ്ടും പരിധിവിട്ടതിനാൽ റിസർവ് ബാങ്ക് അടുത്ത ധനനയ നിർണയ യോഗത്തിലും പലിശഭാരം കൂട്ടിയേക്കും. റീട്ടെയിൽ നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ ആറ് യോഗങ്ങളിലും റിസർവ് ബാങ്ക് റിപ്പോനിരക്ക് കൂട്ടിയിരുന്നു. 4ൽ നിന്ന് 6.50 ശതമാനമായാണ് കൂട്ടിയത്. ബാങ്ക് വായ്‌പ ഇ.എം.ഐ കുത്തനെ കൂടാൻ ഇതിടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |