തൃശൂർ: മൂന്നാംതരംഗ സാദ്ധ്യത കണക്കിലെടുത്തായിരിക്കും ശബരിമലയിൽ മണ്ഡലകാല ഒരുക്കങ്ങൾ നടത്തുകയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. നിലവിൽ ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്‌ളാൻ നടപ്പിലാക്കുന്നതിന് ഊർജ്ജിത ശ്രമം നടത്തുന്നുണ്ട്. നിയമപ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കും. കൊവിഡ് ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. തൃശൂരിൽ ഗുരുവായൂർ, വടക്കുന്നാഥ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന തീർത്ഥാടന പദ്ധതി തയ്യാറാക്കും. ശരിയായ പരിപാലനമില്ലായ്മയും ചിലരുടെ ദ്രോഹനിലപാടുകളുമാണ് ഗജസമ്പത്ത് ഇല്ലാതാക്കിയത്. ഗജസംരക്ഷണ സന്ദേശം കൂടിയാണ് ആനയൂട്ടുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. നിയന്ത്രണങ്ങളോട് ഭക്തർ സഹകരിക്കണം.ക്ഷേത്രാങ്കണങ്ങളിലേക്ക് ഭക്തർ നിയന്ത്രണങ്ങളില്ലാതെയെത്തുന്ന കാലം അതിവിദൂരമല്ലാതെ സാദ്ധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |