ചെലവിന്റെ പകുതി വഹിക്കാം 4 വർഷം കൊണ്ട് തീർക്കാം
തിരുവനന്തപുരം: ശബരി റെയിൽപ്പാതയുടെ നിർമ്മാണം ഏറ്റെടുക്കാനും ചെലവിന്റെ പകുതി മുടക്കാനും കേരളം സന്നദ്ധമായതോടെ, പദ്ധതി യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായി. നാലു വർഷം കൊണ്ട് പാത നിർമ്മിക്കാമെന്നാണ് കേരളത്തിന്റെ വാഗ്ദാനം
എന്നാൽ, പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച് ഉത്തരവിലൂടെ കേന്ദ്രത്തെ അറിയിച്ച ശേഷവും, പദ്ധതി 2020ൽ മരവിപ്പിച്ച റെയിൽവേയുടെ നടപടി തിരുത്തിയിട്ടില്ല. മരവിപ്പിക്കൽ നീക്കി ഭൂമിയേറ്റെടുക്കൽ തുടങ്ങണമെന്നും, റെയിൽവേ-സംസ്ഥാന സംയുക്ത കമ്പനിയായ കേരള റെയിൽ വികസന കോർപറേഷനെ (കെ.ആർ.ഡി.സി.എൽ) നിർമ്മാണം ഏൽപ്പിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. അതേസമയം,പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാൽ ശബരിപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും, സംസ്ഥാനത്തിന്റെ താത്പര്യക്കുറവാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ ഇന്നലെ അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടി നൽകി. 70 കിലോമീറ്ററിലെ പുതുക്കിയ എസ്റ്റിമേറ്റേ കിട്ടിയിട്ടുള്ളൂ. സർവേക്കിടെ ക്രമസമാധാന പ്രശ്നമുണ്ടായപ്പോൾ സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റ് ഉടൻ
എസ്റ്റിമേറ്റ് പുതുക്കൽ രണ്ടു മാസത്തിനകം പൂർത്തിയാവുമെന്നും പകുതിച്ചെലവ് നൽകാമെന്ന് രേഖാമൂലം അറിയിച്ചെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2016ൽ അലൈൻമെന്റ് തയ്യാറാക്കിയ 70കിലോമീറ്റർ പാതയുടെ എസ്റ്റിമേറ്റ് പുതുക്കി റെയിൽവേക്ക് നൽകി. ശേഷിക്കുന്ന 41കിലോമീറ്ററിൽ ചെറുവിമാനമുപയോഗിച്ചുള്ള ആകാശ സർവേ,നാലു മാസത്തോളം കനത്ത മഴയായിരുന്നതിനാൽ അസാദ്ധ്യമായി.
ചെലവ് 3500 കോടി
70 കിലോമീറ്ററിലെ എസ്റ്റിമേറ്റ് 2020ൽ പുതുക്കിയപ്പോൾ 20ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 111കി.മീ പാതയ്ക്ക് 2017ൽ 2815കോടിയാണ് കണക്കാക്കിയത്. ഇത് 3500 കോടിയിലേറെയാവാം.
ചെലവ് 20 % കുറയ്ക്കാം
നിർമ്മാണം റെയിൽവേ ചെയ്യുന്നതിലും 20 ശതമാനം ചെലവു കുറച്ച് ചെയ്യാൻ കേരളം സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിന് 900 കോടിയിലേറെയാണ് ചെലവ്.
ഇലക്രിക്കൽ, സിവിൽ, സിഗ്നൽ, സ്റ്റേഷൻ, ട്രാക്ക്, ബ്രിഡ്ജ്, ഫോർമേഷൻ എന്നിങ്ങനെ പല കരാറുകൾ ആഗോള ടെൻഡറിലൂടെ ഒറ്റ ഏജൻസിക്ക് നൽകിയാൽ ചെലവ് കുറയും.
എലിവേറ്റഡ് പാതകൾ കുറയ്ക്കും. അലൈൻമെന്റിൽ ഉയരം, കട്ടിംഗ്, ഫില്ലിംഗ് എന്നിവ ഏകീകരിക്കാനാവും. ഉയരത്തിൽ മണ്ണിട്ട് നികത്തുന്നതിന് പകരം പാലങ്ങൾ പണിയും.
അങ്കമാലി-എരുമേലി
(111കി.മി)
14 സ്റ്റേഷൻ-
അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ,
വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി,
എരുമേലി
ഇതുവരെ നിർമ്മിച്ചത്
അങ്കമാലി-കാലടി 7കി.മി റെയിൽപാത
പെരിയാറിൽ മേൽപ്പാലം
ശബരി വന്നാൽ
മദ്ധ്യ കേരളത്തിന്റെ സമഗ്ര വികസനം
എരുമേലിയിൽ നിന്ന് പുനലൂരിലേക്കും തമിഴ്നാട്ടിലേക്കും നീട്ടാം
ശബരിമല തീർത്ഥാടനത്തിനും ടൂറിസത്തിനും ചരക്കുനീക്കത്തിനും ഗുണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |