തിരുവനന്തപുരം: ഒരു പകൽ നീണ്ട നാടകീയ സംഭവങ്ങൾക്കുശേഷം കെ.എസ്.ശബരിനാഥന് ജാമ്യം ലഭിച്ചതോടെ കോടതി വളപ്പിൽ കാത്തുനിന്ന കോൺഗ്രസുകാർ ആവേശത്തിലും ആഹ്ളാദത്തിലുമായി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത വധശ്രമ ഗൂഢാലോചനക്കേസിൽ അറസ്‌റ്റിലായ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ശബരിനാഥന് ഉപാധികളോടെയാണ് ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, മൊബൈൽ ഹാജരാക്കണം, 20, 21, 22 തീയതികളിൽ രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകൾ. ഡി.വൈ.എഫ്.ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കോടതിക്കു പുറത്ത് സംഘർഷം ഉണ്ടാവാതിരിക്കാൻ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
കേസിൽ നാലാം പ്രതിയായ ശബരിനാഥനെതിരെ ഗൂഢാലോചന, വധശ്രമം, സംഘംചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി ഇന്നലെ രാവിലെ 10.30തോടെ ശംഖുംമുഖം അസിസ്‌റ്റന്റ് കമ്മിഷണർ ഓഫീസിൽ വിളിച്ചുവരുത്തി മിനിട്ടുകൾക്കകമായിരുന്നു അറസ്‌റ്റ്. വലിയതുറ പൊലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ ശബരിനാഥനെ ഉച്ചയ്‌ക്ക് 1.30 ഓടെ ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്‌ക്കുശേഷം എ.ആർ ക്യാമ്പിലേക്ക് മാറ്റി. വൈകിട്ട് 3.30 ഓടെ കനത്ത സുരക്ഷയിൽ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. പ്രത്യേക സിറ്റിംഗിലൂടെയാണ് കോടതി കേസിൽ വാദം കേട്ടത്. 5.15ന് ആരംഭിച്ച സിറ്റിംഗ് 5.45ന് അവസാനിച്ചു. തുടർന്ന് ഉത്തരവ് പറയാനായി കോടതി പിരിഞ്ഞു. രാത്രി 7.45ന് ജഡ്ജി ചേംബറിലെത്തി ജാമ്യം അനുവദിച്ചതായി അറിയിച്ചു. കോടതി മുറിയിലും പുറത്തും കോൺഗ്രസ് പ്രവർത്തകരും അഭിഭാഷകരുമടക്കം വൻ ജനാവലി ഉണ്ടായിരുന്നു. പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരും കോടതിക്കുപുറത്ത് നിലയുറപ്പിച്ചിരുന്നു.
അറസ്റ്റ് 10.50നെന്ന് പൊലീസ്,
12.39നെന്ന് ശബരി
ഇന്നലെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസി.കമ്മിഷണർ പൃഥ്വിരാജ് ശബരിനാഥന് നോട്ടീസ് നൽകിയിരുന്നു. രാവിലെ 10.35 ഓടെ ശബരിനാഥൻ യൂത്ത് കോൺഗ്രസ് നേതാവായ സുധീർഷായുമായി എ.സി.പി ഓഫീസിലെത്തി. കേസെടുത്തത് സർക്കാരിന്റെ ഭീരുത്വമാണെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞശേഷമാണ് ശബരിനാഥൻ ഓഫീസിലേക്ക് കയറിയത്. ഈ സമയം ശബരിനാഥന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചു. 11 മണിയോടെ കോടതി ഇത് പരിഗണിച്ചപ്പോൾ പബ്ളിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കീം, 10.50ന് പൊലീസ് ശബരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിച്ചു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചില്ല.
എന്നാൽ, വൈകിട്ട് ജാമ്യ ഹർജി പരിഗണിച്ചപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് സംബന്ധിച്ച് പൊലീസ് നൽകിയ വിവരം തെറ്റാണെന്ന് ശബരിയുടെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യൂ അറിയിച്ചു.സാക്ഷിയെന്നു പറഞ്ഞാണ് പൊലീസ് വിളിച്ചുവരുത്തിയത്. 10.45നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥൻ വന്നത്. 11.40ന് അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇതിനിടെ മൊഴി രേഖപ്പെടുത്തി. 12.39നാണ് അറസ്റ്റ് മെമ്മോയിൽ ഒപ്പിട്ടതെന്നും ശബരിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |