
തിരുവനന്തപുരം: സ്വർണകൊള്ളയിൽ ശാസ്ത്രീയ പരിശോധനകൾക്കായി ഈ മാസം 12ന് ശബരിമലയിൽ നിന്നു വീണ്ടും സാമ്പിൾ ശേഖരിക്കും. സാമ്പിൾ ശേഖരിക്കുന്നതിനും പരിശോധനകൾക്കും മൂന്നു ദിവസം വേണമെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. ശ്രീകോവിലിന്റെ എല്ലാ ഭാഗങ്ങളും വിശദമായി പരിശോധിക്കും. ഇതിനുശേഷമായിരിക്കും സാമ്പിൾ ശേഖരിക്കുക. പമ്പയിൽ അവലോകന യോഗം ചേരാനും തീരുമാനിച്ചു.
എസ്.ഐ.ടി സംഘത്തിനൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്‌മെന്റ് വിഭാഗവും ഉണ്ടാകും. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണിത്. കഴിഞ്ഞ തവണ സാമ്പിൾ ശേഖരിച്ചെങ്കിലും കൃത്യമായി പരിശോധനാഫലം ലഭിച്ചില്ല. സാമ്പിൾ ശേഖരിച്ചതിലെ പിഴവാണോ കാരണമെന്ന സംശയം എസ്.ഐ.ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗൽ മെട്രോളജിയിലെ ഗോൾഡ് അസസ്‌മെന്റ് വിഭാഗത്തിന്റെ സേവനം തേടിയത്. പാളികൾ ഏതെങ്കിലും തരത്തിൽ പൂർണമായും ഇളക്കിമാറ്റിയുണ്ടോ, എത്രത്തോളം സ്വർണം തട്ടിയെടുത്തിട്ടുണ്ട് എന്നീകാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. കുറ്റപത്രം നൽകുമ്പോൾ ഇക്കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും.
പാളികളിലുള്ള സ്വർണത്തിന്റെ അളവ് കണക്കാക്കി പഴക്കവും തട്ടിപ്പിന്റെ ആഴവും മനസിലാക്കുന്ന ശാസ്ത്രീയ പരിശോധനാഫലം കോടതിയിൽ നിർണായകമാണ്. പാളികൾ പൂർണമായും ഇളക്കിമാറ്റി പുതിയ പാളികളാണോ കട്ടിളപ്പടിയിൽ വച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ സ്വർണം തട്ടിയെടുക്കാൻ സാധ്യത കൂടുതലാണ്. വി.എസ്.എസ്.സിയുടെ റിപ്പോർട്ട് വന്നെങ്കിലും കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. കൃത്യമായ ഉത്തരം വി.എസ്.എസ്.സിയുടെ റിപ്പോർട്ടിലുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |