കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം ഇക്കുറിയും മലയാള ബ്രാഹ്മണർക്ക് മാത്രം. അപേക്ഷ ക്ഷണിച്ച് ജൂൺ ഒന്നിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനമിറക്കി.
ദേവസ്വം ബോർഡുകളിൽ ശാന്തിനിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന 2002ലെ സുപ്രീം കോടതി ഉത്തരവും 2014ലെ സംസ്ഥാന സർക്കാരിന്റെ സർക്കുലറും മറച്ചുവച്ചുള്ള ദേവസ്വം ബോർഡിന്റെ കളി തടയാൻ ഇടതുപക്ഷ സർക്കാരിനും കഴിയുന്നില്ല. ഹൈക്കോടതി അംഗീകരിച്ച സ്കീം പ്രകാരമാണ് മേൽശാന്തി നിയമനമെന്ന ന്യായമാണ് ബോർഡ് കാലങ്ങളായി വിശദീകരിക്കുന്നത്. മുൻവർഷങ്ങളിൽ ഇക്കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ദേവസ്വം ബോർഡും ഒഴിഞ്ഞു മാറുകയാണ്.
ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷത്തേക്കാണ് നിയമനം. പത്തു വർഷം മേൽശാന്തിയായി പ്രവർത്തിച്ചവർക്കാണ് യോഗ്യത. എല്ലാവർഷവും അബ്രാഹ്മണ ശാന്തിക്കാർ അപേക്ഷിക്കാറുണ്ടെങ്കിലും ബ്രാഹ്മണരല്ലെന്ന കാരണത്താൽ നിരസിക്കാറാണ് പതിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും മറ്റ് നാല് ദേവസ്വം ബോർഡുകളിലെയും സ്ഥിരം ശാന്തിമാരുടേതുൾപ്പെടെ മറ്റ് നിയമനങ്ങളിലൊന്നും ജാതി പരിഗണന ഇപ്പോഴില്ല. ശബരിമലയിൽ തുടരുന്നത് ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിലാണ്.
'ഹൈക്കോടതി നിർദേശങ്ങൾക്കനുസരിച്ചേ നിലവിലെ നടപടിക്രമങ്ങൾ പരിഷ്കരിക്കാൻ ബോർഡിനാകൂ'..
-എൻ.വാസു, പ്രസിഡന്റ്
ദേവസ്വം ബോർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |