ശബരിമല: കർക്കടകമാസ പൂജയ്ക്ക് പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടും അഞ്ചുദിവസങ്ങളിലായി ദർശനത്തിന് എത്തിയത് 12,194 തീർത്ഥാടകർ മാത്രം. സാമ്പത്തികമായി ദേവസ്വം ബോർഡിന് വരവിനെക്കാൾ കൂടുതൽ ചെലവാണ് ഇതുമൂലമുണ്ടായത്. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പ്രതിദിനം 20ലക്ഷത്തിലധികം രൂപ ചെലവാകും. എന്നാൽ ഈ ദിവസങ്ങളിൽ അത്രയും വരവ് ഉണ്ടായില്ല. നട തുറന്നതിന്റെ രണ്ടാം ദിവസമായ 18 ന് മാത്രമാണ് തീർത്ഥാടകരുടെ എണ്ണം 3000ൽ എത്തിയത്. മറ്റ് ദിവസങ്ങളിലെല്ലാം അതിൽ താഴെയായിരുന്നു.17ന് 1912, 19 ന് 1613, 20 ന് 2678, 21 ന് 2989 എന്നിങ്ങനെയായിരുന്നു എണ്ണം.
മുൻകാലങ്ങളിൽ പമ്പാസരസിൽ ബലിതർപ്പണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തേണ്ടതിനാൽ കർക്കടകമാസ പൂജാവേളയിൽ വൻതിരക്ക് അനുഭവപ്പെടുമായിരുന്നു. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനവും കൊവിഡ് സാഹചര്യത്തിൽ 48 മണിക്കൂറിനകമുള്ള ആർ. ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്ര് വേണമെന്ന നിബന്ധനയും 65 വയസിന് മുകളിലുള്ളവർക്ക് ദർശനത്തിന് വിലക്കേർപ്പെടുത്തിയതുമാണ് തീർത്ഥാടകരുടെ വരവ് കുറച്ചത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരിൽ ഏറിയ പങ്കും ഒരു ഗുരുസ്വാമിയുടെ നിയന്ത്രണത്തിലാകും ദർശനത്തിനെത്തുക. ഗുരുസ്വാമിമാരിൽ ഭൂരിപക്ഷവും അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവരാണ്. ഇവരില്ലാതെ വരുന്നതിൽ അയൽ സംസ്ഥാന തീർത്ഥാടകർക്ക് വിമുഖതയുണ്ട്. വെർച്വൽ ക്യൂവിൽ ദർശനാനുമതി ലഭിച്ചിട്ടും മിക്കവരും അവസാനഘട്ടത്തിൽ യാത്ര ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |