ശബരിമല : നിറപുത്തരിയ്ക്കും ചിങ്ങമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകിട്ട് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരിന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്രയിൽ നിന്നുണർത്തി ശ്രീകോവിലിനുള്ളിൽ ദീപം തെളിയിച്ചു. തുടർന്ന് ഉപദേവതാക്ഷേത്രത്തിലും പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിലും മേൽശാന്തി അഗ്നി തെളിച്ചു. അയ്യപ്പസന്നിധിയിലെ ശബരിനന്ദ ഉദ്യാനത്തോട് ചേർന്ന് വിളയിപ്പിച്ചെടുത്ത നെൽകറ്റകളാണ് നിറപുത്തരി ചടങ്ങുകൾക്കായി വിനിയോഗിക്കുക. ഇന്നലെ രാവിലെ ആറരയോടെ പ്രത്യേക പൂജകൾക്കുശേഷം ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റി , മാളികപ്പുറം മേൽശാന്തി എം.എൻ.സജികുമാർ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നെൽക്കതിരുകൾ കൊയ്തെടുത്തു.
ഇന്ന് പുലർച്ചെ നാലിന് ക്ഷേത്രനട തുറക്കും. നെൽകറ്റകളും കറുകയും ആല്, മാവ് എന്നിവയുടെ ഇലകളും മേൽശാന്തിയും പരിവാരങ്ങളും ചേർന്ന് ശിരസ്സിലേറ്റി പതിനെട്ടാംപടി കയറി കിഴക്കേ മണ്ഡപത്തിൽ എത്തിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരിന്റെ കാർമ്മികത്വത്തിൽ പൂജ നടത്തി കതിരുകൾ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോകും. മൂലവിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച് പ്രത്യേക പൂജ നടത്തിയശേഷം നെൽക്കതിരുകൾ പ്രസാദമായി നൽകും. പുലർച്ചെ 5.55 നും 6.20 നും ഇടയിലാണ് നിറപുത്തരിപൂജ. ദർശനാനുമതി ലഭിച്ച ഭക്തർക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തർക്ക് ഓണസദ്യയും നൽകും. പ്രതിദിനം 15,000 പേർക്കാണ് ദർശനാനുമതി നൽകിയിട്ടുള്ളത്. ആഗസ്റ്റ് 23ന് രാത്രി നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |