ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ നിലവിലെ മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുറക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിൽ ദീപം പകർന്ന ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്‌നി പകരും. ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന നിയുക്ത ശബരിമല - മാളികപ്പുറം മേൽശാന്തിമാരായ എൻ.പരമേശ്വരൻ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശ സന്നിധിയിലേക്ക് ആനയിക്കും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ ആറ് മണിയോടെ ആരംഭിക്കും. സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങിൽ തന്ത്രി, പുതിയ ശബരിമല മേൽശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം കാതുകളിൽ ഓതികൊടുക്കും. പിന്നീട് മാളികപ്പുറം ക്ഷേത്രത്തിൽ മാളികപ്പുറം മേൽശാന്തിയെ അവരോധിക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ ഇരുക്ഷേത്ര നടകളും തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. ഒരു വർഷത്തെ ശാന്തിവൃത്തി പൂർത്തിയാക്കിയ ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേൽശാന്തി രജികുമാർ നമ്പൂതിരിയും ഇന്ന് രാത്രിതന്നെ പതിനെട്ടാം പടി ഇറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |