ശബരിമല: ജനുവരി 16 വരെയുള്ള വെർച്വൽക്യൂ ബുക്കിംഗ് പ്രതിദിനം 30,000 പിന്നിട്ടതോടെ ദർശനത്തിന് എത്താവുന്ന തീർത്ഥാടകരുടെ എണ്ണം 45,000 ആയി വർദ്ധിപ്പിച്ചു. 40,000 പേർക്ക് വെർച്വൽക്യൂ വഴിയും 5000 പേർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെയും പ്രതിദിനം ദർശനം അനുവദിക്കും.
പ്രതിദിന തീർത്ഥാടകരുടെ എണ്ണം അൻപതിനായിരമായി ഉയർത്തണമെന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. ബുധനാഴ്ച പമ്പയിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. പമ്പാനദിയിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ച് തീർത്ഥാടകർക്ക് നദിയിൽ സ്നാനത്തിന് അവസരമൊരുക്കും. നീലിമല - അപ്പാച്ചിമേട് പരമ്പരാഗതപാത 22 മാസത്തിന് ശേഷം തുറന്നുകൊടുക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നീലിമല, അപ്പാച്ചിമേട് കാർഡിയോളജി സെന്ററുകളിൽ മതിയായ ജീവനക്കാരെകൂടി നിയമിക്കുന്നതോടെ പാത തുറക്കും. മലകയറിയ ഉടൻതന്നെ തിരിച്ചിറങ്ങുന്നത് പ്രായമായവർക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ സന്നിധാനത്ത് തീർത്ഥാടകരെ തങ്ങാൻ അനുവദിക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. പിൽഗ്രിം സെന്ററുകൾ തുറന്നാൽ വാടക ഇനത്തിലും ദേവസ്വം ബോർഡിന് നല്ലൊരുതുക വരുമാനം ലഭിക്കും.
പമ്പയിലെയും സന്നിധാനത്തെയും നാളികേര കുത്തക ബുധനാഴ്ച ലേലത്തിൽ പോയി. സന്നിധാനത്ത് 1.92 കോടിക്കും പമ്പയിൽ 82 ലക്ഷത്തിനും കായംകുളത്തെ എസ്.എൽ അഗ്രോ പ്രോഡക്ടാണ് ലേലത്തിൽ പിടിച്ചത്. സന്നിധാനം മുതൽ നിലയ്ക്കൽ വരെ ഹോട്ടലുകൾ ഉൾപ്പെടെ 31 ഇനങ്ങൾ ലേലത്തിൽ പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |