ശബരിമല: നിറയ്ക്കാൻ കണ്ടെയ്നർ ഇല്ലാത്തതുമൂലം ശബരിമലയിൽ അരവണ വിതരണം നിറുത്തി. മണിക്കൂറുകൾ ക്യൂവിൽ കാത്തുനിന്ന തീർത്ഥാടകർ ഇതോടെ ക്ഷുഭിതരായി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിതരണം നിറുത്തിയത്. മുൻകൂട്ടി പണമടച്ചവർക്ക് പോലും അരവണ ലഭിക്കാതെ വന്നതോടെ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ദേവസ്വം മേൽനോട്ടത്തിൽ നിർമ്മിക്കുന്ന അരവണ കണ്ടെയ്നറിലാക്കി കൗണ്ടറുകളിലെത്തിച്ച ശേഷം ധനലക്ഷ്മി ബാങ്ക് ജീവനക്കാരാണ് വിതരണം ചെയ്യുന്നത്. തീർത്ഥാടകർ ക്ഷുഭിതരായതോടെ പമ്പയിലും നിയ്ക്കലിലും അരവണ ലഭിക്കുമെന്ന് ചില ജീവനക്കാർ ഇവരെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ പലരും മലയിറങ്ങി പമ്പയിലെത്തിയെങ്കിലും ഇവിടെയും ലഭിച്ചില്ല. സ്റ്റോക്ക് വിവരം കണ്ടെയ്നർ കരാറുകാരെ യഥാസമയം അറിയിക്കാതിരുന്നതാണ് പ്രശ്നം സൃഷ്ടിച്ചത്. സന്ധ്യയോടെ നിയന്ത്രിത അളവിൽ വിതരണം പുനരാരംഭിച്ചു.
ഇരുപത് കൂട്ട് അരവണ സ്‌റ്റോക്കുളളപ്പോഴാണ് വിതരണം ചെയ്യാനാകാതെ വന്നത്. ഒരു കൂട്ട് അരവണ ഉപയോഗിച്ച് 900 ടിന്നുകളാണ് നിറയ്ക്കുന്നത്. മകരവിളക്കിന്റെ തലേന്ന് തീർത്ഥാടകർ കുറവായിരുന്നു. . പക്ഷേ മകരവിളക്ക് ദിവസം മൂന്നര ലക്ഷം ടിൻ അരവണ വിറ്റു. .
2019ൽ ശർക്കരക്ഷാമത്തെ തുടർന്ന് അരണ നിർമ്മാണം മുടങ്ങിയിരുന്നു. ജി. സുധാകരൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കണ്ടെയ്നർ ഇല്ലാതെ അരവണ വിതരണംതടസപ്പെട്ടപ്പോൾ ഭക്തർ കൊണ്ടുവന്ന പാത്രങ്ങളിൽ നൽകുകയായിരുന്നു.തീർത്ഥാടകരുടെ തിരക്ക് വരുംദിവസങ്ങളിലും തുടരുകയും മതിയായ കണ്ടെയ്നറുകൾ ഇല്ലാതെ വരികയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |