പത്തനംതിട്ട : ശബരിമലയിലേക്ക് തിരുവാഭരണങ്ങൾ കൊണ്ടുപാേവുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന വഴിയിലെ റാന്നി പേങ്ങാട്ടുകടവ് പാലത്തിനടിയിൽ ഏഴ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. ഇന്നലെ രാവിലെ പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ബോംബ്, ഡോഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തി.. സ്ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ റാന്നി മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇവിടെനിന്ന് മാറ്റി. ആരാണ് ഇത് കൊണ്ടിട്ടതെന്ന് കണ്ടെത്താനായില്ല.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ഡിവൈ.എസ്.പി മാത്യു ജോർജ് എന്നിവരും സ്ഥലത്തെത്തി . റാന്നി സി.എെ എം.ആർ. സുരേഷിനാണ് അന്വേഷണച്ചുമതല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സൂചന ലഭിച്ചില്ല. ജലാറ്റിൻ സ്റ്റിക്കുകൾ ചാക്ക് കൊണ്ട് പൊതിഞ്ഞിരുന്നു. പാലത്തിന് അടിവശത്ത് മീൻ പിടുത്തക്കാർ സ്ഥിരമായി താവളമടിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പീ .ജി .ശശികുമാര വർമ്മ, സെക്രട്ടറി പ്രസാദ് കുഴിക്കാല എന്നിവർ ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി. കുറുപ്പ്, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്,ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന എം നായർ എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |