
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ പരിശോധന നടത്തുമെന്ന് വിവരം. വിഎസ്‌എസ്‌സിയിലായിരുന്നു സാമ്പിളുകൾ ആദ്യം പരിശോധനയ്ക്കായി അയച്ചത്. കൊല്ലം വിജിലൻസ് കോടതിയിൽ വിഎസ്‌എസ്‌സി സമർപ്പിച്ച റിപ്പോർട്ട് എസ്‌ഐടിക്ക് കൈമാറിയിരുന്നു.
ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും നൽകിയിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായി വിഎസ്‌എസ്‌സിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് പാളികളുടെ സാമ്പിളുകൾ മുംബയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ പരിശോധന നടത്തുന്നത്. ഇതിനായി ഹൈക്കോടതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
ഇന്ന് നൽകുന്ന റിപ്പോർട്ടിൽ എസ്‌ഐടി ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ പരിശോധനയ്ക്കായി അനുമതി തേടും. നഷ്ടമായ സ്വർണത്തിന്റെ ഏകദേശ കണക്കും തുടർപരിശോധനയുടെ ആവശ്യവുമാണ് അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കുന്നത്.
സ്വർണം പൊതിഞ്ഞ ചെമ്പു പാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിച്ചതാണോ എന്നതിലാണ് വിഎസ്‌എസ്‌സിയുടെ റിപ്പോർട്ടിൽ ആശയക്കുഴപ്പമുണ്ടായത്. കൃത്യമായ ഉത്തരം വിഎസ്‌എസ്‌സിയുടെ റിപ്പോർട്ടിലുമില്ല. 1998ൽ മെർക്കുറി ഉപയോഗിച്ചാണ് യുബി ഗ്രൂപ്പ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞത്. എന്നാൽ, ചില പാളികളിൽ മാത്രം മെർക്കുറിയുടെ അംശം തീരെ കാണുന്നില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. മാസപൂജയ്ക്കായി അടുത്ത ആഴ്ച നട തുറന്നശേഷം സാമ്പിൾ ശേഖരിക്കാനാണ് തീരുമാനമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |