■മണ്ണാരക്കുളഞ്ഞി - പ്ളാപ്പള്ളി റോഡ്- 40 കോടി
■കൈപ്പട്ടൂർ - പത്തനംതിട്ട റോഡ്- 20 കോടി
പത്തനംതിട്ട: മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശ നൽകിയതെങ്കിലും,ഇതിൽ 60 കോടിയുടെ രണ്ട് പദ്ധതികൾ ഇനിയും വെളിച്ചം കണ്ടില്ല.
പ്രധാന ശബരിമല പാതയായ മണ്ണാരക്കുളഞ്ഞി - പ്ളാപ്പള്ളി റോഡ്, കൈപ്പട്ടൂർ - പത്തനംതിട്ട റോഡ് എന്നിവയുടെ പുനർ നിർമാണത്തിന് അംഗീകാരം നൽകിയ പദ്ധതികളാണിവ.മണ്ണാരക്കുളഞ്ഞി - പ്ളാപ്പള്ളി റോഡിനായി ഒരു വർഷം മുൻപ് അംഗീകാരം നൽകിയ 40 കോടിയുടെ പദ്ധതി ഫയലിൽ തന്നെ. റോഡ് പുനർനിർമാണത്തിന് കരാർ നൽകിയതാണ്. ടാർ മിക്സിംഗ് പ്ളാന്റ് സ്ഥാപിക്കാൻ വടശേരിക്കരയിൽ സ്ഥലം നോക്കിയത് മാത്രം. 2015ൽ ഉന്നത നിലവാരത്തിൽ പുനർനിർമിച്ച റോഡ് പിറ്റേ വർഷം പൊളിഞ്ഞു. നിർമാണത്തിൽ അഴിമതി നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് പുതിയ പദ്ധതി തയ്യാറാക്കി ഫണ്ട് അനുവദിച്ചിരുന്നു. ഉദ്യോസ്ഥരുടെ അനാസ്ഥയാണ് പദ്ധതി മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം.
കൈപ്പട്ടൂർ - പത്തനംതിട്ട റോഡിന് 20 കോടിയുടെ പദ്ധതിക്ക് എട്ടു മാസം മുൻപ് അംഗീകാരം നൽകിയിരുന്നു. ടെൻഡർ നടപടികളിലേക്ക് പോലും കടന്നില്ല. കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അടിയിൽ നിന്ന് മണ്ണിടിഞ്ഞു പോയത് നാല് മാസം മുൻപാണ്. മണൽചാക്ക് അടുക്കിയാണ് താൽക്കാലികമായി പരിഹരിച്ചത്.
'' താൽക്കാലിക അറ്റകുറ്റപ്പണി മാത്രമാണ് തീർത്ഥാടനത്തിന് മുൻപ് നടത്തുക.കാലം തെറ്റിയുള്ള മഴയാണ് പദ്ധതി തുടങ്ങുന്നതിന് തടസം".
-ദേശീയപാത
അധികൃതർ
ഉത്തരേന്ത്യൻ മാതൃക
നടപ്പാക്കണം
കേരളത്തിലെ പ്രധാന പാതകളുടെ നിർമാണത്തിന് അനുകരിക്കേണ്ടത് ഉത്തരേന്ത്യൻ മാതൃകയാണെന്ന് മധ്യപ്രദേശിൽ ഏറെ വർഷം എ ക്ളാസ് റോഡ് നിർമാണം നടത്തിയിരുന്ന കരാറുകാരൻ മാവേലിക്കര കുറത്തികാട് സ്വദേശി കെ.എൻ. വിശ്വനാഥൻ കേരളകൗമുദിയോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |