SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.36 PM IST

ശബരിമലയിലെ കൊടിമര നിർമാണത്തിനായി ചട്ടം ലംഘിച്ച് സ്വർണം സ്വീകരിച്ചു; ചോദ്യമുനയിൽ എഎസ്‌പി കുറുപ്പ്

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം: ശബരിമല കൊടിമര നിർമാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മിഷണർ എഎസ്‌പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി കണ്ടെത്തൽ. എക്‌‌‌സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.

സ്വർണം നൽകിയവരുടെ വിവരങ്ങൾ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. സ്വ‌ർണം സ്വീകരിച്ചാൽ ത്രീ എ രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ പേരുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ പലയിടത്തും ഒരു ഭക്തൻ എന്നുമാത്രമാണ് നൽകിയിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഹൈക്കോടതിക്ക് ദേവസ്വം വിജിലൻസ് കൈമാറിയ റിപ്പോർട്ടിലാണ് കുറുപ്പിനെതിരെ ഗുരുതര പരാമർശങ്ങളുള്ളത്.

9573.01 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിൽ കൊടിമര നിർമാണത്തിനായി 9340.200 ഗ്രാം സ്വർണം ഉപയോഗിച്ചു. ബാക്കി സ്വർണം താഴികക്കുട നിർമാണത്തിനായി ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. കുറുപ്പിന്റെ മൊഴി എസ്‌ഐടിയും ദേവസ്വം വിജിലൻസും രേഖപ്പെടുത്തിയതിനുശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കൊടിമര പ്രതിഷ്ഠയുടെ പേരിൽ സ്വർണവും പണവും ദുരുപയോഗം ചെയ്തിരിക്കാമെന്നാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. കുറ്റകൃത്യം സ്ഥിരീകരിക്കാനുള്ള പ്രാഥമിക അന്വേഷണത്തിനായി സമർത്ഥരായ ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിക്കാൻ ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

2016 മുതലുള്ള ദേവസ്വം റെക്കാഡുകളും മഹസറുകളും മറ്റ് തെളിവുകളും പിടിച്ചെടുത്ത് വിജിലൻസ് ഡയറക്ടർക്ക് കൈമാറണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. വിഷയം 19ന് പരിഗണിക്കും. അന്ന് എസ്.ഐ.ടിയിലെ എസ്.പി എസ്.ശശിധരനും ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ വി.സുനിൽകുമാറും നേരിട്ട് ഹാജരാകണമെന്നും നിർദേശമുണ്ട്.

TAGS: SABARIMALA SCAM, KODIMARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY