തിരുവനന്തപുരം: വാവിട്ട പ്രസംഗത്തെതുടർന്ന് കഴിഞ്ഞ ജൂലായിൽ അപ്രതീക്ഷിതമായി ഇറങ്ങിപ്പോകേണ്ടിവന്ന സജി ചെറിയാൻ മന്ത്രി പദത്തിലേക്ക് ഇന്ന് വീണ്ടുമെത്തുന്നു. മന്ത്രിസ്ഥാനം രാജിവച്ച ശേഷം സെക്രട്ടേറിയറ്റിൽ ഉപേക്ഷിച്ചുപോയ എട്ടാം നമ്പർ സ്റ്റേറ്റ് കാറിലാവും ദേശീയപതാക പറപ്പിച്ച് ഇനി സജിചെറിയാന്റെ യാത്ര. കഴിഞ്ഞ ജൂലായ് ആറിന് നിയമസഭാസമ്മേളനം നടക്കുന്നതിനിടെയായിരുന്നു രാജി. ആറ് മാസമായപ്പോഴേക്കും മന്ത്രി പദത്തിലേക്കുള്ള തിരിച്ചുവരവ്.
വിവാദങ്ങൾ വിളിച്ചുവരുത്തുകയും അതിൽ നിന്നെല്ലാം ഉയിർത്തെഴുന്നേൽക്കുകയുമാണ് സജിചെറിയാന്റെ സ്റ്റൈൽ. 2018ലെ മഹാപ്രളയ കാലത്ത് ഹെലികോപ്ടർ അയച്ചില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് ചാനലുകളിൽ സജി ചെറിയാൻ വിലപിച്ചത് സർക്കാരിന്റെ രക്ഷാദൗത്യത്തിന്റെ മഹിമ കളഞ്ഞുകുളിച്ചു. ഇതോടെ, സജിയുടെ രാഷ്ട്രീയഭാവി ഇരുളടഞ്ഞെന്ന് വിധിയെഴുതിയവർക്കു മുന്നിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായാണ് സജിയുടെ രണ്ടാംവരവ് . അസാധാരണ വേഗത്തിലായിരുന്നു പാർലമെന്ററി രംഗത്തെ സജി ചെറിയാന്റെ വളർച്ച. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലൂടെ രണ്ടര വർഷത്തോളം മാത്രം സാമാജികനായിരുന്ന സജി, അടുത്ത സർക്കാരിൽ ആലപ്പുഴയിൽ നിന്ന് ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പിൻഗാമിയായാണ് മന്ത്രിക്കസേരയിലെത്തിയത്.
കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ചെയർമാനായി, ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് സാന്ത്വനമേകാനും അദ്ദേഹം സമയം കണ്ടെത്തി. ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട.സ്റ്റാറ്റിസ്റ്രിക്കൽ ഓഫീസർ ടി.ടി.ചെറിയാന്റെയും റിട്ട.പ്രധാനാദ്ധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965ലാണ് ജനനം. എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐയിലെത്തി. കാൽ നൂറ്റാണ്ട് കെ.എസ്.യു അടക്കി ഭരിച്ച മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ വിദ്യാഭ്യാസം. 1980ൽ സി.പി.എം അംഗമായി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു.
1995ൽ മുളക്കുഴ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് പാർലമെന്ററി രംഗത്തേക്ക് ചുവടുവച്ചത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസർവകലാശാല സിൻഡിക്കേറ്റംഗം, സ്പോർട്സ് കൗൺസിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2001ൽ പാർട്ടി ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി. 2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും പി.സി.വിഷ്ണുനാഥിനോട് 5321 വോട്ടുകൾക്ക് പരാജയപ്പെട്ടു. കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് ചെങ്ങന്നൂരിൽ 2018ലെ ഉപതിരഞ്ഞെടുപ്പിൽ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2021ൽ കോൺഗ്രസിന്റെ ജില്ലയിലെ കരുത്തനായ നേതാവ് എം.മുരളിയെ തോൽപ്പിക്കുമ്പോൾ സജിചെറിയാന്റെ ഭൂരിപക്ഷം 32,093 ആയി വർദ്ധിച്ചു. ക്രിസ്റ്റീനയാണ് ഭാര്യ. മക്കൾ: ഡോ.നിത്യ, ഡോ.ദൃശ്യ, എം.ബി.ബി.എസ് വിദ്യാർത്ഥിനി ശ്രവ്യ. മരുമക്കൾ: അലൻ, ജസ്റ്റിൻ.
സജിക്ക് കവടിയാർ ഹൗസ് കിട്ടില്ല
തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിയായിരിക്കെ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായിരുന്ന കവടിയാർ ഹൗസ് രണ്ടാം വരവിൽ അദ്ദേഹത്തിന് ലഭിക്കില്ല. സജി രാജി വച്ചപ്പോൾ ഈ വസതി മന്ത്രി വി. അബ്ദുറഹ്മാന് അനുവദിച്ചിരുന്നു. അദ്ദേഹം നേരത്തേ വാടക വീട്ടിലായിരുന്നു. പ്രതിപക്ഷനേതാവിന്റെ കന്റോൺമെന്റ് ഹൗസ് ഉൾപ്പെടെ 21 മന്ത്രിമന്ദിരങ്ങളാണ് നിലവിലുള്ളത്. സജി ചെറിയാന് അതിനാൽ വാടകവീട് കണ്ടെത്തേണ്ടി വരും.
സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലായിരുന്നു നേരത്തേ സജി ചെറിയാന്റെ ഓഫീസ്. അദ്ദേഹം മാറിയ ശേഷം അടച്ചിട്ടിരുന്ന ഈ ഓഫീസ് തന്നെ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന് ലഭിക്കും.
എവിടെയും പരാതിയില്ല, ഭരണഘടനാ
വിരുദ്ധമായി പറഞ്ഞിട്ടില്ല: സജി ചെറിയാൻ
ടി.എസ്. സനൽകുമാർ
ചെങ്ങന്നൂർ: ഭരണഘടനാവിരുദ്ധമായോ നിയമവിരുദ്ധമായോ ഒന്നും പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. മന്ത്രിപദവിയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരാതിയിൽ തീരുമാനമെടുത്തത്. എം.എൽ.എ ആയിരിക്കുന്ന ഒരാൾ മന്ത്രിയാകണമോ എന്നത് സർക്കാരാണ് തീരുമാനിക്കുന്നത്. തന്റെ പേരിലുണ്ടായിരുന്ന രണ്ടു പരാതികളും തീർപ്പായി. എവിടെയും കേസില്ല. പൊലീസ് ആറ് മാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. ഭരണഘടനാവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തെളിഞ്ഞു. മന്ത്രിസ്ഥാനത്തു കടിച്ചുതൂങ്ങാതെ മാറി നിന്നത് സർക്കാരിന്റെയും പാർട്ടിയുടെയും താത്പര്യം സംരക്ഷിക്കാനാണ്. ധാർമ്മികത മുൻനിറുത്തിയാണ് രാജിവച്ചത്. തിരുവല്ല കോടതിയിലെ തടസ്സ ഹർജിയിൽ കോടതി തുടർനടപടികൾ സ്വീകരിക്കും. എല്ലാ കാര്യങ്ങളിലും പോസിറ്റീവായ സമീപനം വേണമെന്നും സജി ചെറിയാൻ പറഞ്ഞു.
മന്ത്രിസ്ഥാനം തിരികെ ലഭിക്കുമെന്നറിഞ്ഞതോടെ ഇന്നലെ രാവിലെ മുതൽ തന്നെ സജി ചെറിയാന്റെ വീട്ടിലും അദ്ദേഹം ചെയർമാനായുളള കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഓഫീസിലും സന്ദർശകരുടെ തിരക്കായിരുന്നു. പാർട്ടി പ്രവർത്തകരുമായി കൂടിയാലോചനകൾ നടത്തി ഉച്ചയ്ക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു.
ഗവർണർ വഴങ്ങിയത്
മുഖ്യമന്ത്രിയുടെ ഉറപ്പിൽ
■മുഖ്യമന്ത്രിയുടെ ശുപാർശ തള്ളരുതെന്ന് അറ്റോർണി ജനറലും
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളരുതെന്നായിരുന്നുഗവർണർക്ക് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി നൽകിയ ഉപദേശം . സത്യപ്രതിജ്ഞ നടത്തിയാൽ ഒരു നിയമപ്രശ്നവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.ഇതോടെയാണ് ഗവർണർ കടുംപിടുത്തം ഉപേക്ഷിച്ച് പ്രതിജ്ഞയ്ക്ക് അനുമതിയും,സമയവും അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർക്ക് തള്ളാനാവില്ലെന്നും ഭരണഘടനാപരമായ ബാദ്ധ്യതയിൽ നിന്ന് ഗവർണർ ഒഴിഞ്ഞുമാറരുതെന്നുമാണ് അറ്റോർണി ജനറൽ ഫോണിൽ ഉപദേശിച്ചത്. കേസ് രേഖകളും മുഖ്യമന്ത്രിയുടെ ശുപാർശയുമടക്കം മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്നും നിർദ്ദേശിച്ചു.സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടനത്തിന് കോഴിക്കോട്ടായിരുന്ന മുഖ്യമന്ത്രി ഇതിനു പിന്നാല ഗവർണറെ ഫോണിൽ വിളിച്ച് സത്യപ്രതിജ്ഞയിലെ അനിശ്ചിതത്വം നീക്കണമെന്ന് അഭ്യർത്ഥിച്ചു. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരായ കേസിന്റെ വിവരങ്ങളും ,ഈ കേസിൽ തെളിവില്ലെന്ന് കാട്ടിയുള്ള പൊലീസിന്റെ റിപ്പോർട്ടുമടക്കം ഹാജരാക്കാൻ മുഖ്യമന്ത്രിയോട് ഗവർണർ നിർദ്ദേശിച്ചു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു കെട്ട് രേഖകൾ രാജ്ഭവനിലെത്തിച്ചു. കേസ് എഴുതിത്തള്ളാനുള്ള പൊലീസിന്റെ റിപ്പോർട്ടടക്കം ഇതിലുണ്ടായിരുന്നു. ഇത് പരിശോധിച്ച ശേഷം ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്, രേഖകളുടെ ആധികാരികത മുഖ്യമന്ത്രിയാണ് ഉറപ്പാക്കേണ്ടതെന്ന് അറിയിച്ചു.
'ഉത്തരവാദിത്തം
മുഖ്യമന്ത്രിക്ക് '
പൊലീസ് റിപ്പോർട്ട് അനുകൂലമാണെന്നും കേസ് എഴുതിത്തള്ളാവുന്നതാണെന്ന നിയമോപദേശം സർക്കാരിന് കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു. അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ താൻ എതിരുനിൽക്കുന്നില്ലെന്നും ഈ തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും ഗവർണർ മറുപടി നൽകി. കോടതി പരാമർശത്തെ തുടർന്നല്ല, ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് സജി ചെറിയാൻ രാജി വച്ചതെന്നും വിശദീകരിച്ചുള്ള കത്തും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലെത്തിച്ചു. ഗവർണർ വീണ്ടും മുഖ്യമന്ത്രിയെ വിളിച്ച്, സത്യപ്രതിജ്ഞയ്ക്ക് സമയം അനുവദിച്ചതായി അറിയിച്ചു..
സജി ചെറിയാന് പഴയ
വകുപ്പുകൾ, സ്റ്റാഫും
തിരുവനന്തപുരം: മന്ത്രിയായിഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന സജി ചെറിയാന് അദ്ദേഹം നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമം വകുപ്പുകൾ തന്നെ ലഭിച്ചേക്കും. മുഖ്യമന്ത്രിയാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുക.
അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തന്നെയാവും
തുടരുക. അവരെല്ലാം നിലവിൽ വിവിധ മന്ത്രിമാരുടെ ഓഫീസുകളിലാണ്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനു സി. പുളിക്കൻ നിലവിൽ മന്ത്രി വി. അബ്ദു റഹ്മാന്റെ സ്റ്റാഫിലാണ്. അദ്ദേഹം തിരിച്ച് സജി ചെറിയാന്റെ ഓഫീസിലേക്കെത്തുമ്പോൾ അബ്ദു റഹ്മാന് പകരം ആളെ കണ്ടെത്തേണ്ടി വരും. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അനിൽകുമാർ സർക്കാർ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മടങ്ങിയിരുന്നു.
സത്യപ്രതിജ്ഞ
പ്രതിപക്ഷം
ബഹിഷ്കരിക്കും
കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമ്മികവും തെറ്റുമാണെന്നും സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്ക്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാര്യങ്ങളിലും ഗവർണറും സർക്കാരും വിയോജിപ്പുകൾ പറയുകയും ഒടുവിൽ ഒന്നിക്കുകയും ചെയ്യുന്നതാണ് കേരളം കാണുന്നത്. ഇവരെ യോജിപ്പിക്കാൻ ഇടനിലക്കാരുണ്ട്. അതിൽ ബി.ജെ.പി നേതാക്കളുടെ പങ്കാളിത്തവുമുണ്ട്.
ഭരണഘടനയെ അവഹേളിച്ചതിനാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടി വന്നത്. ഭരണഘടനയെ ഇടിച്ചു താഴ്ത്തിയുള്ള പ്രസംഗം അതുപോലെ നിലനിൽക്കുകയാണ്. മുഖ്യമന്ത്രി അറിയാതെയല്ല സജി ചെറിയാൻ രാജിവച്ചത്. ആ സാഹചര്യത്തിൽ നിന്ന് എന്ത് മാറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സജിക്കായി തുറന്നുവച്ച മന്ത്രിപദം
കെ.എസ്. സന്ദീപ്
ആലപ്പുഴ: ഭരണഘടനയെ അവഹേളിച്ചെന്ന പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനു പകരം ആരെയും മന്ത്രിയാക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സജി ചെറിയാനിലുള്ള വിശ്വാസം. ജി. സുധാകരന്റെ പിൻഗാമിയായി ആലപ്പുഴയിൽ നിന്ന് മന്ത്രിസഭയിലെത്തിയ സജി ചെറിയാനെ ഒരു പരിധിക്കപ്പുറം പാർട്ടിക്ക് അകറ്റിനിറുത്താനാവില്ല. സജി വഹിച്ചിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചുനൽകി സജിയുടെ തിരിച്ചുവരവിനുള്ള വഴികൾ മുഖ്യമന്ത്രി തുറന്നിട്ടതും അതുകൊണ്ടാണ്.
വിഭാഗീയതയുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിൽ പാർട്ടിയുടെ അവസാന വാക്കെന്ന നിലയിലേക്കാണ് സജി ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള എൻട്രി സംഘാടക മികവിനുള്ള അംഗീകാരം കൂടിയായി. പാർട്ടി പദവികളിൽ നിന്ന് സുധാകരൻ ഒഴിഞ്ഞതോടെയാണ് സജി ശക്തനായത്. തുടക്കത്തിൽ സുധാകരന്റെ അടുത്ത അനുയായിയായി നിലകൊണ്ടു. മികച്ച സംഘാടകനായി പേരെടുത്തു. കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ ആദ്യവസാനം സജി നിറഞ്ഞുനിന്നു.
ഒരേ മന്ത്രിസഭയിൽ രണ്ട് തവണ
സത്യപ്രതിജ്ഞ ചെയ്യുന്ന ഏഴാമൻ
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജി വച്ച ശേഷം ആറ് മാസത്തിനകം അതേ മന്ത്രിസഭയിലേക്ക് തിരിച്ചു കയറുന്ന ആദ്യത്തെയാളാണ് സജി ചെറിയാൻ.ഒരേ മന്ത്രിസഭയിൽ നിന്ന് പുറത്ത് പോയി അതേ മന്ത്രിസഭയിൽ മടങ്ങിയെത്തുന്ന ഏഴാമത്തെയാളും.
കഴിഞ്ഞ വർഷം ജൂലായ് ആറിനാണ് സജി ചെറിയാൻ രാജി വച്ചത്. 182 ദിവസം മാത്രമാണ് അദ്ദേഹത്തിന് പുറത്ത് നിൽക്കേണ്ടി വന്നത്. രാജി വച്ചപ്പോൾ പകരം മന്ത്രിയെ സി.പി.എം നിയോഗിക്കാതിരുന്നപ്പോൾ തന്നെ സജിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചതായിരുന്നു.
ഒരു മന്ത്രിസഭയിൽ നിന്ന് രാജി വച്ച് അതേ മന്ത്രിസഭയിലേക്ക് തിരിച്ചുകയറിയവരിൽ ഏറ്റവുമധികം കാലം പുറത്തിരിക്കേണ്ടി വന്നയാൾ പി.ജെ. ജോസഫാണ്. 2006ലെ വി.എസ്. മന്ത്രിസഭയിൽ നിന്നാണ് 2006 സെപ്റ്റംബർ നാലിന് അദ്ദേഹം രാജി വച്ചത് രണ്ട് വർഷവും പതിനൊന്ന് മാസവും 13 ദിവസവും പിന്നിട്ട ശേഷമായിരുന്നു മടങ്ങിവരവ്. 1078 ദിവസം പുറത്തിരിക്കേണ്ടി വന്നു. 2009 ആഗസ്റ്റ് 17നാണ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയത്. എന്നിട്ടും, കാലാവധി പൂർത്തിയാക്കാതെ 2010 ഏപ്രിൽ 30ന് വീണ്ടും രാജി വച്ചു. കേരള കോൺഗ്രസ് ഏകീകരണത്തിനായി ഇടതുമുന്നണി വിടാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു രാജി.
എ.കെ. ആന്റണിയുടെ ഒന്നാം മന്ത്രിസഭയിൽ നിന്ന് 1977 ഡിസംബർ 20ന് സി.എച്ച്. മുഹമ്മദ് കോയയും 21ന് കെ.എം. മാണിയും രാജി വച്ചു. 1978 സെപ്റ്റംബർ 16ന് കെ.എം. മാണിയും ഒക്ടോബർ നാലിന് സി.എച്ചും തിരിച്ചു കയറി. ഒരു ദിവസം മുമ്പേ രാജി വച്ചത് സി.എച്ചാണെങ്കിലും ആദ്യം തിരിച്ചുകയറിയത് മാണി. മൂന്നാം കരുണാകരൻ മന്ത്രിസഭയിൽ നിന്ന് 1985 ജൂൺ 5ന് രാജി വച്ച ആർ. ബാലകൃഷ്ണപിള്ള 1986 മേയ് 25ന് തിരിച്ചെത്തിയത് 354 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ.
ഒന്നാം പിണറായി മന്ത്രിസഭയിൽ നിന്ന് 2016 ഒക്ടോബർ 14ന് രാജി വച്ച ഇ.പി. ജയരാജൻ 2018 ആഗസ്റ്റ് 14നും, 2017 മാർച്ച് 27ന് രാജി വച്ച എ.കെ. ശശീന്ദ്രൻ 2018 ഫെബ്രുവരി രണ്ടിനും തിരിച്ചെത്തി.
സജിചെറിയാനെതിരായ കേസിൽ തടസഹർജി
തിരുവല്ല: മുൻമന്ത്രിയും എം.എൽ.എയുമായ സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ പരാതിക്കാരനായ കൊച്ചി സ്വദേശി അഡ്വ. ബൈജു നോയൽ തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ തടസ ഹർജി നൽകി. പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധ പരാമർശമില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിൽ തീരുമാനം ഉണ്ടാകും വരെ പൊലീസിന്റെ പരാതി തീർപ്പാക്കൽ അപേക്ഷ പരിഗണിക്കരുതെന്നും സജി ചെറിയാനെതിരെ തിരുവല്ല കോടതിയിൽ നൽകിയിട്ടുള്ള ഹർജി തള്ളരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സജി ചെറിയാന്റെ പ്രസംഗത്തിന്റെ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണടച്ചെന്നും വ്യാജവും അസത്യവുമായ റിപ്പോർട്ടാണ് പൊലീസ് നൽകിയതെന്നും നീതിപൂർവമായ അന്വേഷണമല്ല നടന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നത്തേക്കു പരിഗണിക്കാൻ മാറ്റി.
ഇന്ന് കരിദിനാചരണം
തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്ന് കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളിൽ നേതാക്കളും പ്രവർത്തകരും കറുത്ത കൊടികൾ ഉയർത്തിയും ബാഡ്ജ് ധരിച്ചും പ്രതിഷേധം സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |