കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണസംഘം കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ സുഹൃത്തും ആലുവ സ്വദേശിയുമായ ശരത് ജി. നായരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇന്നലെ ആലുവ പൊലീസ് ക്ളബ്ബിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലുവയിലെ ഹോട്ടൽ-ട്രാവൽസ് ഉടമയായ ഇയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചതായാണ് വിവരം.
ദൃശ്യങ്ങൾ വീട്ടിലെത്തിച്ച ശേഷം അവ നശിപ്പിച്ചത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറാം പ്രതിയാണ് ശരത്ത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്നും ദൃശ്യങ്ങൾ കാണുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ശരത്തിന്റെ മൊഴി.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ശരത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഊട്ടിയിലേക്ക് മുങ്ങി. തുടർന്ന് ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി മൊബൈലും പാസ്‌പോർട്ടുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |