തിരുവനന്തപുരം: ഗവർണർ നിയമപരമായി പ്രവർത്തിച്ചാൽ പ്രതിപക്ഷം അതിനെ സ്വാഗതം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമവിരുദ്ധമയാണ് കണ്ണൂർ വി.സിയെ നിയമിച്ചതെന്ന് പറയുന്ന ഗവർണർ,തെറ്റ് തിരുത്താൻ തയാറാകാതെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. അതിനെയാണ് പ്രതിപക്ഷം വിമർശിച്ചത്.
ഡി-ലിറ്റ് വിവാദത്തിൽ ഗവർണർ നേരത്തെ കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ വിവാദങ്ങളൊന്നുമുണ്ടാകില്ലായിരുന്നു. രാജ്ഭവനിൽ നിന്ന് വാർത്തകൾ ചോർത്തിക്കൊടുക്കാതെ, പ്രസിഡന്റിന് ഡി-ലിറ്റ് നൽകാൻ ശുപാർശ ചെയ്തെന്ന് ഗവർണർക്ക് പറയാമായിരുന്നു. ഇതൊക്കെ പൊതുസമൂഹത്തിന് അറിയണമെങ്കിൽ ജോത്സ്യനെ കാണേണ്ട അവസ്ഥയാണ്. ഗവർണറും സർവകലാശാലയും സർക്കാരും ചേർന്ന് എല്ലാം മറച്ചുവയ്ക്കുകയായിരുന്നു. സർക്കാരന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടുനിന്നയാളാണ് ഗവർണർ. സർക്കാരുമായി തെറ്റിയപ്പോഴാണ് അന്ന് ചെയ്തത് തെറ്റാണെന്ന് പറഞ്ഞത്. തെറ്റായ നിയമോപദേശമാണ് എ.ജി നൽകിയതെന്നാണ് ഇപ്പോൾ ഗവർണർ പറയുന്നത്.
കൊവിഡ് അഴിമതി
അന്വേഷിക്കണം
കൊവിഡിന്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നടന്ന കൊള്ളകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. പി.പി.ഇ കിറ്റും ഗ്ലൗസും ഉൾപ്പെടെ 1600 കോടിയുടെ കച്ചവടമാണ് ഒരു വ്യക്തി അയാളുടെ ലാപ്‌ടോപ് ഉപയോഗിച്ച് നടത്തിയത്. ഒരാളെ മാത്രം പ്രതിയാക്കി രാഷ്ട്രീയ നേതൃത്വത്തെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മൂവായിരത്തോളം ഫയലുകളാണ് കമ്പ്യൂട്ടറിൽ നിന്ന് നശിപ്പിച്ചത്. സർക്കാർ ഫയലുകൾ കാണാതായിട്ടും പൊലീസ് കേസെടുക്കുന്നില്ല. ഫയൽ നഷ്ടപ്പെട്ടത് നിസാര സംഭവമായാണ് ആരോഗ്യമന്ത്രി കാണുന്നത്.. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിപക്ഷം നിയമപരമായ മാർഗം തേടുമെന്നും സതീശൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |