പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കാൻ പന്തളം കൊട്ടാരത്തിൽ നിന്ന് കൃത്തികേശ് വർമ്മയും പൗർണ്ണമി ജി. വർമ്മയും മലകയറും.18നാണ് നറുക്കെടുപ്പ്.
പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരംനാൾ രാഘവവർമ്മ തമ്പുരാനും കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്
ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമ്മയും മാളികപ്പുറം മേൽശാന്തിയെ പൗർണ്ണമി .ജി.വർമ്മയും നറുക്കെടുക്കും.
പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമ്മയുടെയും മകനാണ് കൃത്തികേശ് വർമ്മ. എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് .
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡോ. ഗിരീഷ് വർമ്മയുടെയും ഇടപ്പള്ളി ലക്ഷ്മി വിലാസത്തിൽ സരിതാ വർമ്മയുടെയും മകളാണ് പൗർണ്ണമി വർമ്മ. ദോഹയിലെ ഡൽഹി പബ്‌ളിക് സ്‌കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥിയാണ്
വലിയ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും അനുഗ്രഹത്തോടെ 17ന് ഉച്ചക്ക് 12 മണിയോടെ തിരുവാഭരണ മാളികയിൽ വച്ച് ഇരുവരും കെട്ടുനിറയ്ക്കും. വലിയ കോയിക്കൽ ക്ഷേത്ര ദർശനത്തിനുശേഷം രക്ഷിതാക്കൾക്കും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾക്കുമൊപ്പം ശബരിമലയ്ക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |