SignIn
Kerala Kaumudi Online
Friday, 26 April 2024 9.47 AM IST

സുപ്രീംകോടതി നൽകിയ സമയം തീരുന്നു, മണിച്ചന്റെ മോചനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ

p

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് മണിച്ചനടക്കം 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും.

മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മേയ് 20ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സമയം തീരാനിരിക്കെ ഗവർണറുടെ സംശയങ്ങൾക്ക് സർക്കാർ മറുപടി നൽകിയതോടെ തീരുമാനം ഇനി വൈകില്ല.

ഗവർണർ ശനിയും ഞായറും കോട്ടയത്തായിരിക്കും. തിങ്കളാഴ്ച മടങ്ങിയെത്തിയശേഷം തീരുമാനം എടുത്തേക്കും.

ജയിൽ ഉപദേശക സമിതിയെ മറികടന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി മോചനത്തിന് ശുപാർശ ചെയ്തതിന്റെ നിയമസാധുത ഗവർണർ ആരാഞ്ഞിരുന്നു. 67 തടവുകാരെ മോചിപ്പിക്കാനാണ് സമിതി ശുപാർശ ചെയ്തതെങ്കിലും 33പേരെ മാത്രമാണ് മന്ത്രിസഭ ശുപാർശ ചെയ്തത്. ഇതിൽ അനർഹർ ഉണ്ടോയെന്നും അർഹതപ്പെട്ടവരെ ഒഴിവാക്കിയിട്ടുണ്ടോ എന്നും ഗവർണർ സംശയമുന്നയിച്ചു.

ഇരുപതുവർഷം വരെ തടവ് അനുഭവിച്ചവരെ മാനുഷിക പരിഗണനയിലാണ് വിടുന്നതെന്നും അർഹതപ്പെട്ട ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അനർഹർ പട്ടികയിൽ ഇല്ലെന്നും സർക്കാർ വിശദീകരിച്ചു. മോചിപ്പിക്കേണ്ടവരിൽ 14രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാംപ്രതിയുമുണ്ട്. രാഷ്ട്രീയ തടവുകാരിൽ അഞ്ച് സി.പി.എമ്മുകാരും ഒൻപത് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുമാണ്. രാഷ്ട്രീയ പക്ഷപാതം കാട്ടിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

മണിച്ചന്റെ കേസിൽ സംഭവിച്ചത്

മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. പതിന്നാലു വർഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് മോചിപ്പിക്കുന്നുണ്ടെന്നും ഗവർണറുടെ തീരുമാനം വൈകുന്നത് മോചിപ്പിക്കാൻ മതിയായ കാരണമാണെന്നും പേരറിവാളൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

20വർഷത്തിലേറെയായി ജയിലിലുള്ള മണിച്ചൻ മാതൃകാ കർഷകനെന്ന് പേരെടുത്തു. തടവുകാലത്തും പരോളിലും പ്രശ്നങ്ങളുണ്ടാക്കിയില്ല. 65വയസായി. ഇതെല്ലാം പരിഗണിച്ചാണ് മോചനശുപാർശ. ജീവപര്യന്തം തടവിലായിരുന്ന മണിച്ചന്റെ രണ്ട് സഹോദരങ്ങളെ മദ്യവ്യാപാരം നടത്തില്ലെന്ന വ്യവസ്ഥയോടെ മോചിപ്പിച്ചിരുന്നു. 31പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.