ന്യൂഡൽഹി: ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകുന്ന വിഷയമേ ഉദിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും. ഇ.വി.എമ്മിലെ വോട്ടുകൾ അതത് വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന പൊതുതാത്പര്യഹർജിയിൽ വാദം കേട്ട ശേഷമായിരുന്നു നിരീക്ഷണം. ഹർജി വിധി പറയാൻ മാറ്റി.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് സുപ്രീംകോടതി വ്യക്തത വരുത്തി. ഇ.വി.എമ്മിന്റെ ഫ്ളാഷ് മെമ്മറിയിൽ ബാഹ്യപ്രോഗ്രാമുകൾ ലോഡ് ചെയ്തതിന് തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. സംശയത്തിന്റെ പേരിൽ യന്ത്രത്തിനെതിരെ ഉത്തരവിറക്കാൻ കഴിയുമോയെന്നും ചോദിച്ചു.
സോഴ്സ് കോഡ് വെളിപ്പെടുത്തരുത്
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ (ഇ.വി.എം) സോഴ്സ് കോഡ് വെളിപ്പെടുത്തരുതെന്നും അതുണ്ടായാൽ ദുരുപയോഗിക്കപ്പെടാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒരു സെറ്ര് നിർദ്ദേശങ്ങൾ യന്ത്രത്തിൽ കോഡ് ചെയ്തു വയ്ക്കുന്നതിനെയാണ് സോഴ്സ് കോഡ് എന്നു പറയുന്നത്.
വിശദീകരിച്ച് കമ്മിഷൻ
?എവിടെയാണ് യന്ത്രത്തിലെ മൈക്രോ കൺട്രോളർ ഇൻസ്റ്രാൾ ചെയ്തിരിക്കുന്നത്
ഇ.വി.എമ്മിലെ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നീ മൂന്നു ഭാഗങ്ങളിലും പ്രത്യേകം മൈക്രോ കൺട്രോളുകളുണ്ട്.
?മൈക്രോ കൺട്രോളുകളിൽ എത്രതവണ പ്രോഗ്രാമിംഗ് കഴിയും
ഒറ്റത്തവണ മാത്രമേ കഴിയുകയുള്ളു. ആർക്കും ആക്സസ് ചെയ്യാനാകില്ല. മൂന്നു യൂണിറ്റുകളും പിങ്ക് സീൽ ഉപയോഗിച്ച് സീൽ ചെയ്യും.
മൈക്രോ കൺട്രോൾ യൂണിറ്റിന്റെ ഫ്ലാഷ് മെമ്മറിയിൽ കൃത്രിമത്വം നടത്താൻ കഴിയുമെന്ന ഹർജിക്കാരുടെ വാദം തള്ളിയ കമ്മിഷൻ റീപ്രോഗ്രാം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.
സ്ട്രോംഗ് റൂമിൽ 45 ദിവസം യന്ത്രങ്ങൾ സൂക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഹർജികൾ ഉണ്ടെങ്കിൽ തുടർന്നും സീൽ ചെയ്ത് സൂക്ഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |