6 ലക്ഷം പുതിയ കുട്ടികൾ
തിരുവനന്തപുരം: 18 മാസ ഇടവേളയ്‌ക്ക് വിരാമമിട്ട് വിദ്യാർത്ഥികൾ വീണ്ടും ക്ളാസ് മുറികളിൽ. ആവേശത്തോടെ എത്തിയ പ്രിയ ശിഷ്യരെ അദ്ധ്യാപകർ സമ്മാനങ്ങളുമായി വരവേറ്റു. ഈ അദ്ധ്യയന വർഷത്തിൽ സർക്കാർ-എയ്ഡഡ് മേഖലയിൽ ആറ് ലക്ഷത്തിലധികം കുട്ടികൾ പുതുതായെത്തി. 'തിരികെ സ്‌കൂളിലേക്ക്" പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമാണിതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാഭ്യാസരംഗത്തെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും പിന്തുണ ലഭിച്ചു. ബോർഡ് പരീക്ഷകൾ കൃത്യമായി നടത്താൻ കഴിഞ്ഞ ഏക സംസ്ഥാനമാണ് കേരളം.
കൊവിഡ് കാലമായതിനാൽ കുട്ടികളെ സ്‌കൂളുകളിൽ അയയ്‌ക്കുന്നതിന് രക്ഷിതാക്കൾക്ക് ഉത്കണ്‌ഠയുണ്ട്. എന്നാൽ, ഒരു തരത്തിലും ആശങ്കപ്പെടേണ്ട. ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം പി.ടി.എ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ ചേർന്ന് വിലയിരുത്തൽ നടത്തി അതത് സ്കൂളിലെ റിപ്പോർട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികളാണ് കോട്ടൺഹില്ലിലെ ചടങ്ങിൽ പങ്കെടുത്തത്.
മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായി. മേയർ ആര്യാ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, സമഗ്രശിക്ഷ എസ്.പി.ഡി ഡോ. എ.പി. കുട്ടികൃഷ്‌ണൻ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |