തിരുവനന്തപുരം: നിലവിൽ ഉച്ചവരെയുള്ള സ്കൂളുകളുടെ പ്രവൃത്തി സമയം ഡിസംബർ രണ്ടാംവാരം മുതൽ വൈകുന്നേരം വരെയാക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തിൽ തത്വത്തിൽ ധാരണയായി. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ നടപ്പാക്കും. അദ്ധ്യയന വർഷം വൈകി ആരംഭിച്ചതിനാൽ പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ച് തീർക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് അദ്ധ്യാപകർ പരാതി ഉന്നയിച്ചതിനെ തുടർന്നാണിത്.
ശനിയാഴ്‌ച വരെ ആറ് ദിവസങ്ങളിലായി രണ്ട് ബാച്ചുകളായാണ് നിലവിൽ ക്ളാസുകൾ. ചിലയിടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണമനുസരിച്ച് മൂന്നുബാച്ച് വരെയുണ്ട്. സമയം നീട്ടിയാലും ബാച്ച് സംവിധാനം തുടരും. പാഠഭാഗങ്ങൾ കൂടുതൽ കവർ ചെയ്യാൻ ബാച്ചുകളുടെ ക്രമീകരണത്തിനനുസരിച്ച് സമയം 4.30 വരെ നീട്ടും. നിലവിൽ ക്ളാസുകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ സമയം നീട്ടുന്നതിൽ പ്രായോഗിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
പ്ളസ് വണ്ണിന് 50 താത്കാലിക ബാച്ചുകൾ
പ്ളസ് വണ്ണിന് മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകൾ അനുവദിക്കുന്ന കാര്യം യോഗം ചർച്ച ചെയ്തു. ഏഴ് ജില്ലകളിലായി അമ്പതോളം ബാച്ചുകൾ അനുവദിക്കേണ്ടി വരും. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതലായി വേണ്ടത്. തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിലും സീറ്റ് ക്ഷാമമുണ്ട്. പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ ഓപ്ഷൻ നൽകിയവരാണ്. രണ്ടാം സപ്ളിമെന്ററി അലോട്ട്‌മെന്റിന് ശേഷം മലപ്പുറത്ത് 5491 പേർക്കും പാലക്കാട് 2002 പേർക്കും കോഴിക്കോട് 2202 പേർക്കുമാണ് പ്രവേശനം ലഭിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |