തിരുവനന്തപുരം:സ്‌കൂളുകളുടെ മേൽക്കൂര നിർമ്മാണത്തിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും തദ്ദേശ വകുപ്പിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ. പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണിത്.
നിർദ്ദേശങ്ങൾ
പുതിയ സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾക്കും അങ്കണവാടികൾക്കും നോൺ ആസ്ബറ്റോസ് ഹൈ ഇംപാക്ട് പോളി പ്രൊപിലിൻ റീ ഇൻഫോഴ്സ്ഡ് സിമന്റിന്റെ 6 എം.എം കട്ടിയുള്ള കൊറുഗേറ്റഡ് ഷീറ്റ് ഉപയോഗിക്കാം. സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് ഇതിന് പുറമേ നോൺ ആസ്ബസ്റ്റോസ് സാൻഡ് വിച്ച് ഷീറ്റും ഉപയോഗിക്കാം.
ടിൻ / അലുമിനിയം / ഷീറ്റ് മേഞ്ഞ സ്‌കൂൾ / അങ്കണവാടി കെട്ടിടങ്ങൾക്ക് അടുത്ത അദ്ധ്യയന വർഷത്തിനുള്ളിൽ ഫാൾസ് സീലിംഗ് ചെയ്ത് ഫാൻ ഘടിപ്പിക്കണം. ഈ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്നസ് നൽകും.
2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ചതും, 2019ന് ശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്ടി സൗകര്യം ഒരുക്കുന്നതിൽ ഇളവ് നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാം.
2019ലെ കെട്ടിട നിർമ്മാണ ചട്ട ഭേദഗതി പ്രകാരം 1000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്ടി അനുമതി വേണം. 2019ന് മുൻപ് ഇങ്ങനെ ഒരു അനുമതി ആവശ്യമില്ലാതിരുന്നതിനാൽ സ്‌കൂളുകളിൽ അതിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ഈ പ്രശ്നത്തിനാണ് പുതിയ ഉത്തരവ് പരിഹാരം കാണുന്നത്.
2019ൽ കുട്ടികളുടെ ആരോഗ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ആസ്ബസ്റ്റോസ് മേൽക്കൂരകൾ നിരോധിക്കുകയും, ഇവ മാറ്റാൻ രണ്ട് വർഷം അനുവദിക്കുകയും ചെയ്തിരുന്നു. ടിൻ/അലുമിനിയം/ആസ്ബസ്റ്റോസ് ഷീറ്റുകൾ ചൂട് കടത്തുന്നതിനാൽ നീക്കാൻ ബാലാവകാശ കമ്മീഷനും നിർദ്ദേശിച്ചിരുന്നു.
ആസ്ബസ്റ്റോസ്/ ടിൻ ഷീറ്റ് മേൽക്കൂര സംബന്ധിച്ച് അനുകൂല ഉത്തരവിനായി കേരള പ്രൈവറ്റ് എയിഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ.പി.എസ്.എം.എ) ജനറൽ സെക്രട്ടറി മണി കൊല്ലത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ കേസ് നൽകിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് സർക്കാരിനെ ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്നാണ് നിയമം മാറ്റാൻ പൊതുഭരണ വകുപ്പ് തയാറായത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും സ്‌കൂൾ വികസന പ്രവർത്തനത്തിലും ശുചീകരണത്തിലും പ്രവേശനോത്സവത്തിലും തദ്ദേശ സ്ഥാപനങ്ങൾ ക്രിയാത്മകമായി ഇടപെടണമെന്നും മന്ത്രി എം.വി ഗോവിന്ദൻ നിർദ്ദേശിച്ചു.
പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു
തിരുവനന്തപുരം: സ്കൂളുകളുടെയും അംഗൻവാടികളുടെയും മേൽക്കൂര സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തിയ തദ്ദേശ വകുപ്പിനെ പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു. രണ്ടുവർഷമായി മേൽക്കൂര നിർമ്മാണത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്നതിലും നിലനിന്നിരുന്ന പ്രതിസന്ധിയാണ് ഇതിലൂടെ മാറിയതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |